1. ഇസ്മയില്‍ ബര്‍ഹൂം Image Credit: X/TheMossadIL
ദക്ഷിണ ഗാസയിലെ ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിയില്‍ ഞായറാഴ്ച രാത്രി ഇസ്രയേല്‍ നടത്തി ആക്രമണത്തില്‍ മുതിര്‍ന്ന ഹമാസ് നേതാവടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗവും നേതാവുമായ ഇസ്മയില്‍ ബര്‍ഹൂമാണ് കൊല്ലപ്പെട്ടതെന്ന് ഹമാസുമായി ബന്ധമുള്ള ഷെഹാബ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ആശുപത്രിയില്‍ നടത്തിയ ആക്രമണത്തില്‍ സര്‍ജിക്കല്‍ കെട്ടിടത്തില്‍ വലിയ തീപിടിത്തമുണ്ടായി. പലര്‍ക്കും പരിക്കേറ്റതായി ഗാസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹമാസുകാരെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രയേല്‍ സേന പറഞ്ഞു. എന്നാല്‍ കഴിഞ്ഞാഴ്ച ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ ബര്‍ഹബമിനെ ചികില്‍സയ്ക്കായാണ് ബര്‍ഹൂം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഹമാസും വ്യക്തമാക്കി.
മുതിര്‍ന്ന ഹമാസ് നേതാവും പൊളിറ്റിക്കല്‍ ബ്യൂറോ അംഗവുമായ ബര്‍ഹും ഹമാസ് പ്രധാനമന്ത്രിയുടെ പദവി വഹിക്കുന്നു എന്നാണ് വിവരം. ഹമാസിന് ആവശ്യമായ ഫണ്ട് വിതരണത്തിന്‍റെ ചുമതലയായിരുന്നു ബര്‍ഹൂം നിര്‍വഹിച്ചിരുന്നത്. ഹമാസ് ആക്രമണം ആരംഭിച്ച ശേഷം 24 മണിക്കൂറിനിടെ കൊല്ലപ്പെടുന്ന നാലാമത്തെ മുതിര്‍ന്ന ഹമാസ് നേതാവാണ് ബര്‍ഹൂം.
ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് ബർഹൂമിന്‍റെ മരണം സ്ഥിരീകരിച്ചു. ഗാസയിലെ പുതിയ ഹമാസ് പ്രധാനമന്ത്രിയായിരുന്നു ബര്‍ഹൂമെന്നും കുറച്ചു ദിവസങ്ങൾക്ക് മുന്‍പ് കൊല്ലപ്പെട്ട മുൻ പ്രധാനമന്ത്രി ഇസ്സാം ദാലിസിന് പകരക്കാരനായിരുന്നു എന്നുമാണ് പ്രതിരോധ മന്ത്രി വ്യക്തമാക്കിയത്.
കഴിഞ്ഞയാഴ്ച ഇസ്രായേൽ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹമാസ് പ്രധാനമന്ത്രി ഇസ്സാം ദാലിസിന്റെ പിൻഗാമിയായാണ് അദ്ദേഹത്തെ കണക്കാക്കിയിരുന്നു. ഹമാസ് സൈനിക വിഭാഗത്തിന്‍റെ തീരുമാനങ്ങളെടുക്കുന്നതില്‍ പ്രധാനിയാണ് ബര്‍ഹൂമെന്നും ഹമാസിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്നും ഐഡിഎഫും ഷിന്‍ ബെറ്റും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
ഗാസ മുനമ്പിലെ ഹമാസിന്റെ സാമ്പത്തിക മാനേജ്‌മെന്റ്, ഹമാസിന്റെ സൈനിക വിഭാഗത്തിലേക്ക് ഫണ്ട് എത്തിക്കൽ, ഇസ്രായേൽ രാജ്യത്തിനെതിരെയുള്ള ഭീകരാക്രമണങ്ങൾ നടത്തുന്നതിനുള്ള ധനസഹായം, ആസൂത്രണം ചെയ്യൽ എന്നിവയുടെ ഉത്തരവാദിത്തം ബർഹൂമിനാണെന്നും പ്രസ്താവനയിൽ പറയുന്നു.