വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച നാഗർകോവിൽ സ്വദേശി വി ജയബാലന്റെ (69) അവയവങ്ങൾ 5 പേരിലൂടെ ജീവിക്കും. ജയബാലന്റെ രണ്ടു വൃക്കകളും രണ്ടു നേത്രപടലങ്ങളും കരളുമാണ് ദാനം ചെയ്തത്. കേരളത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയില്‍ കഴിയുന്ന രോഗികൾക്കാണ് അവയവങ്ങള്‍ നൽകിയത്.

നാഗർകോവിലിൽ വെച്ച് 2025 മാർച്ച് ഏഴിനാണ് വാഹനാപകടം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ ജയബാലനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 11–ാം തീയതിയാണ് മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നത്. തുടർന്ന് ബന്ധുക്കൾ കൂടിയാലോചിച്ച് വൃക്കകളും നേത്രപടലങ്ങളും കരളും ദാനം ചെയ്യാന്‍ സമ്മതം അറിയിക്കുകയായിരുന്നു. 

നാഗർകോവിൽ ചന്തൻചെട്ടിവിള ചിദംബരനഗർ സ്വദേശിയാണ് ജയബാലൻ. കന്യാകുമാരി മാർക്കറ്റ് കമ്മിറ്റിയിലെ റിട്ടയേർഡ് സെക്രട്ടറിയായിരുന്നു അദ്ദേഹം. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ളാന്റ് ഓർഗനൈസേഷന്റെ നേതൃത്വത്തിലാണ് അവയവമാറ്റം പൂർത്തിയാക്കിയത്. ജയബാലന്‍റെ സംസ്കാരം നാഗർകോവിൽ ചന്തൻചെട്ടിവിളയിലെ വീട്ടിൽ നടത്തി. ഭാര്യ; എസ്. സുശീല. മക്കൾ: ശിവാനന്ദ്,  പ്രതിഭ.  

ENGLISH SUMMARY:

Jayabalan's Organ Donation Gives New Life to Five People