vande-bharat

TOPICS COVERED

സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി വന്ദേ ഭാരത് എക്സ്പ്രസ് അടക്കമുള്ള എക്സ്പ്രസ് ട്രെയിനുകളുടെ വേഗതകുറയ്ക്കാന്‍ ഇന്ത്യന്‍ റെയില്‍വെ. തിരഞ്ഞെടുത്ത റൂട്ടുകളില്‍ ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 160 കിലോമീറ്ററിൽ നിന്ന് 130 കിലോമീറ്ററായി കുറയ്ക്കാനുള്ള നി​ര്‍ദ്ദേശം റെയില്‍വെ ബോര്‍ഡിന് കൈമാറി.  വന്ദേഭാരതിനൊപ്പം ഗതിമാന്‍ എക്സ്പ്രസ്, ജനശതാബ്ദി എക്സ്പ്രസ് എന്നിവയ്ക്കാണ് വേഗപരിധി കൊണ്ടുവരാന്‍ ഉദ്യേശിക്കുന്നത്. ചില റൂട്ടുകളിലെ ട്രെയിൻ പ്രൊട്ടക്ഷൻ ആന്‍ഡ് വാണിങ് സിസ്റ്റത്തിന്‍റെ പരാജത്തെ തുടര്‍ന്ന് അപകടസാധ്യത കുറയ്ക്കാനാണ് ഈ നിര്‍ദ്ദേശം.  ഇത് സംബന്ധിച്ച നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വെ റെയില്‍വെ ബോര്‍ഡിന് നിര്‍ദ്ദേശം സമര്‍പ്പിച്ചു. 

ഡല്‍ഹി– ഝാന്‍സി– ഡല്‍ഹി ഗതിമാന്‍ എക്സ്പ്രസ് ( 12050/12049), ഡല്‍ഹി–ഖജുരാഹോ– ഡല്‍ഹി വന്ദേഭാരത് എക്സ്പ്രസ് (22470/22469), ഡല്‍ഹി– റാണികമലാപതി– ഡല്‍ഹി വന്ദേഭാരത് എക്സ്പ്രസ് (20172/20171), ഡല്‍ഹി– റാണികമലാപതി– ഡല്‍ഹി ജനശതാബ്ദി എക്സ്പ്രസ്  (12002/12001) എന്നിവയ്ക്കാണ് വേഗ നിയന്ത്രണത്തിന് നിര്‍ദ്ദേശമുള്ളത്. വേഗത കുറയുന്നതിലൂടെ ഈ തീവണ്ടികളുടെ യാത്രസമയത്തില്‍ 25-30 മിനുട്ട് വര്‍ധനവുണ്ടാകും. വന്ദേഭാരത്, ഗതിമാന്‍ എക്സ്പ്രസുകളുടെ വേഗത മണിക്കൂറില്‍ 160 കിലോമീറ്റര്‍ എന്നതില്‍ നിന്ന് മണിക്കൂറില്‍ 130 കിലമീറ്ററായും ജനശതാബ്ദിയുടേത് മണിക്കൂറില്‍ 150 കിലോമീറ്ററില്‍ നിന്ന് 130 കിലമീറ്ററായുമാണ് കുറയുക. മിക്ക റൂട്ടുകളിലും നിലവില്‍ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ 130 കിലോമീറ്റര്‍ വേഗതയിലാണ് ഓടുന്നത്. ഡല്‍ഹി– കാന്‍പൂര്‍ സെക്ടറിലാണ് 160 കിലോമീറ്റര്‍ വേഗതയെടുക്കുന്നത്. 

2023 നവംബര്‍ ആറിന് തന്നെ കിഴക്കന്‍ റെയില്‍വെ സമാനമായ നിര്‍ദ്ദേശം റെയില്‍വെ ബോര്‍ഡിന് മുന്നില്‍ സമര്‍പ്പിച്ചിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. എന്നാല്‍ ഈയിടെ നടന്ന കാഞ്ചൻജംഗ എക്‌സ്പ്രസ് അപകടം നടന്ന് ആഴ്ചകള്‍ക്കുള്ളിലാണ് പുതുക്കിയ പ്രൊപ്പോസല്‍ നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വെ സമര്‍പ്പിച്ചത്. ഡല്‍ഹി–ആഗ്ര–ഝാന്‍സി റൂട്ടിലെ ട്രെയിൻ പ്രൊട്ടക്ഷൻ ആന്‍ഡ് വാണിങ് സിസ്റ്റത്തിന്‍റെ പ്രവർത്തനരഹിതമായതിനാണ് തുടര്‍ന്നാണ് വേഗം കുറയ്ക്കുന്നതെന്ന് റെയില്‍വെയിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. വേഗത കുറയുന്നതിലൂടെ പത്തിലധികം ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റം വരും. 

അതേസമയം, ട്രെയിൻ പ്രൊട്ടക്ഷൻ ആന്‍ഡ് വാണിങ് സിസ്റ്റത്തിന്‍റെ പരാജയത്തെ തുടര്‍ന്ന് പ്രീമിയം ട്രെയിനുകളുടെ വേഗത കുറയ്ക്കുന്നത് ഒരു ലക്ഷ്യത്തിലേക്കും എത്തിക്കില്ലെന്ന് വന്ദേഭാരത് എക്‌സ്പ്രസിന്‍റെ നിർമാണത്തിന് പിന്നിൽ പ്രവർത്തിച്ച  ഇൻ്റഗ്രൽ കോച്ച് ഫാക്ടറി മുൻ പ്രിൻസിപ്പൽ ചീഫ് മെക്കാനിക്കൽ എന്‍ജിനീയര്‍ ശുഭ്രാൻഷു പറഞ്ഞു. മൂലകാരണത്തിലേക്ക് കടക്കാതെ ഒരു സെമി-ഹൈസ്പീഡ് ട്രെയിനിന്‍റെ വേഗത കുറയ്ക്കുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.