നീറ്റ് യു.ജി പുനഃപരീക്ഷയോടെ മുഴുവന്‍ മാര്‍ക്ക് ലഭിച്ചവരുടെ എണ്ണം 67ല്‍നിന്ന് 61 ആയി കുറഞ്ഞു. പുനഃപരീക്ഷയെഴുതിയ 813 വിദ്യാര്‍ഥികളുടെ ഫലമാണ് ദേശീയ പരീക്ഷ ഏജന്‍സി പ്രസിദ്ധീകരിച്ചത്. നീറ്റ് പിജി പരീക്ഷ തീയതി ഉടൻ പ്രഖ്യാപിക്കും.
ഇന്ന് പുലര്‍ച്ചെയാണ് ദേശീയ പരീക്ഷ ഏജന്‍സി ജൂണ്‍ 23ന് നടന്ന നീറ്റ് യുജി പുനഃപരീക്ഷയുടെ ഫലം പുറത്തുവിട്ടത്. ആകെ പരീക്ഷയെഴുതിയവര്‍ 813. മേയ് അഞ്ചിന് പരീക്ഷയെഴുതിയപ്പോള്‍ ഈ 813 പേരില്‍ ആറുപേര്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചിരുന്നു. എന്നാല്‍ ഗ്രേസ് മാര്‍ക് ലഭിച്ച ഈ വിദ്യാര്‍ഥികള്‍ വീണ്ടും പുനഃപരീക്ഷയെഴുതിയതോടെ ഈ ആറുപേര്‍ക്കും 720 മാര്‍ക്ക് ലഭിച്ചില്ല. ഹരിയാനയിലെ ഒരു സെന്‍ററില്‍ പരീക്ഷയെഴുതിയവരാണ് ഇവരെന്നാണ് നിഗമനം.
അതിനിടെ, ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മാറ്റിവച്ച നീറ്റ് പിജി പരീക്ഷയുടെ പുതിയ തീയതി NBE ഉടൻ പ്രഖ്യാപിക്കും. ഓഗസ്റ്റിൽ പരീക്ഷ നടത്താനാണ് സാധ്യത. പരീക്ഷ ഓൺലൈനായി നടത്താനുള്ള നീക്കങ്ങൾ സർക്കാർ ആലോചിക്കുന്നുണ്ട്. അതിനിടെ, നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിലെ മുഖ്യപ്രതി സഞ്ജീവ് മുഖിക്കായി സിബിഐ തിരച്ചിൽ ഊർജിതമാക്കി. കേസുമായി ബന്ധപ്പെട്ട് പട്‌നയിലെ ബെയൂർ ജയിലിലുള്ള 13 പേരെ സിബിഐ ചോദ്യംചെയ്തു.