ക്ഷേത്രദര്‍ശനത്തിനിടെയുണ്ടായ ദുരനുഭവം പങ്കിട്ട് നടിയും ബിജെപി നേതാവുമായ നമിത. മധുര മീനാക്ഷി ക്ഷേത്രത്തിൽ വച്ചാണ് തനിക്കു ക്ഷേത്രം അധികൃതരുടെ മോശം പെരുമാറ്റം നേരിടേണ്ടി വന്നതെന്നു ഇവര്‍ പറയുന്നു. ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്നു തടഞ്ഞെന്നും മതം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടെന്നും സമൂഹമാധ്യമത്തിൽ നമിത ആരോപിച്ചു.
താനും ഭർത്താവും ജന്മംകൊണ്ടു ഹിന്ദുക്കളാണെന്നും രാജ്യത്തുടനീളം വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും നമിത പറഞ്ഞു. തിരുപ്പതി അടക്കമുള്ള ക്ഷേത്രങ്ങളിൽ പോയിട്ടും ഇതുവരെ ആരും സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിട്ടില്ല. ശക്തമായ നടപടി സ്വീകരിക്കാൻ ദേവസ്വം മന്ത്രി പി.കെ.ശേഖർ ബാബു തയാറാകണമെന്ന് നമിത ആവശ്യപ്പെട്ടു. അതേസമയം, മാസ്ക് ധരിച്ചതിനാലാണു വിവരങ്ങൾ തേടിയതെന്നും ഇതു പതിവു രീതിയാണെന്നും ക്ഷേത്രം അധികൃതർ പറഞ്ഞത്. മാസ്ക് ധരിച്ചതിനാൽ നമിതയാണു വന്നതെന്നു മനസിലായില്ലെന്നും അധികൃതർ വിശദീകരിച്ചു.