ഉപഭോക്താവിന്‍റെ ശകാരത്തില്‍ മനംനൊന്ത് ഫുഡ് ഡെലിവറി എക്സിക്യൂട്ടിവായ 19കാരന്‍ ജീവനൊടുക്കി. ചെന്നൈയിലെ കൊളത്തൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ബി.കോം വിദ്യാർഥി ആയ പവിത്രൻ ആണ് ഉപഭോക്താവായ വീട്ടമ്മ വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. സാധനങ്ങള്‍ ഡെലിവറി ചെയ്യാനെത്തിയപ്പോള്‍ വീട്ടമ്മ മോശമായി പെരുമാറിയെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തി.
സെപ്റ്റംബർ 11-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൊളത്തൂര്‍ ഭാഗത്ത് ഭക്ഷണം എത്തിക്കാന്‍ പുറപ്പെട്ട പവിത്രന്‍ ഉപഭോക്താവിന്‍റെ വീട് കണ്ടെത്താനാകാതെ വന്നതോടെ സാധനങ്ങള്‍ എത്തിക്കാന്‍ വൈകി. ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ എത്താന്‍ വൈകിയതോടെ വീട്ടമ്മ ഡെലിവെറി കമ്പനിക്ക് പരാതി നല്‍കുകയും സാധനങ്ങളുമായെത്തിയ പവിത്രനെ വഴക്കുപറയുകയും വളരെ മോശമായി പെരുമാറുകയും ചെയ്തു. ഈ സംഭവത്തിൽ പ്രകോപിതനായ പവിത്രന്‍ രണ്ട് ദിവസത്തിന് ശേഷം വീട്ടമ്മയുടെ വീടിന് നേരെ കല്ലെറിഞ്ഞു. സംഭവത്തിന് പിന്നില്‍ പവിത്രനാണെന്ന് മനസിലായതോടെ വീട്ടമ്മ പവിത്രനെതിരെ പൊലീസില്‍ പരാതി നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പവിത്രനെ കസ്റ്റഡിയിലെടുക്കയും മാതാപിതാക്കളെ വിളിച്ചുവരുത്തി പവിത്രന് താക്കീത് നല്‍കി വിട്ടയയ്ക്കുകയും ചെയ്തു. എന്നാല്‍ ഈ സംഭവം പവിത്രനെ മാനസികമായി തളര്‍ത്തി. ബുധനാഴ്ചയോടെ പവിത്രനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ഡെലിവറിക്കിടെയുണ്ടായ സംഭവം തന്നെ വിഷാദത്തിലേക്ക് നയിച്ചെന്നും ഇത്തരം സ്ത്രീകൾ ഉള്ളിടത്തോളം കൂടുതൽ മരണങ്ങൾ സംഭവിക്കുമെന്നും പവിത്രന്‍ ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നെന്നും പൊലീസ് പറയുന്നു.