യുവതിയെ കൊന്ന് ശരീരഭാഗങ്ങള്‍ സ്യൂട്ട് കേസിലാക്കി വഴിയിലുപേക്ഷിച്ച കേസില്‍ ഒരാള്‍ പിടിയില്‍. ചെന്നൈ ദുരൈപാക്കത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ചെന്നൈ മണലി സ്വദേശിയായ 32കാരി ദീപയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ മണികണ്ഠനെന്നയാളെ പൊലീസ് പിടികൂടി. ഇന്ന് പുലര്‍ച്ചെയാണ് ദുരൈപാക്കത്തെ റോഡരികില്‍ സ്യൂട്ട് കേസ് കണ്ടെത്തിയത്. 9.30യോടെ പൊലീസ് എത്തി സ്യൂട്ട് കേസ് പരിശോധിച്ചപ്പോഴാണ് കഷ്ണങ്ങളാക്കിയ നിലയില്‍ മൃതദേഹം കണ്ടെടുത്തത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് മണികണ്ഠനിലേക്ക് എത്തിച്ചത്.
ലൈംഗിക തൊഴിലാളിയായ ദീപയും മണികണ്ഠനും പരിചയക്കാരാണെന്നും ഇരുവരും തമ്മിലുള്ള വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് പറയുന്നു. ഒരു ബ്രോക്കർ വഴിയാണ് മണികണ്ഠൻ ദീപയെ പരിചയപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ ജേഷ്ഠനും കുടുംബവും ഇല്ലാതിരുന്ന സമയത്ത് മണികണ്ഠന്‍ ദീപയെ വിളിച്ചുവരുത്തി. ദീപ കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. ഇത് കൊലപാതകത്തിലേക്ക് നയിച്ചെന്നാണ് മണികണ്ഠന്റെ മൊഴി.
ചുറ്റിക കൊണ്ട് അടിച്ചാണ് മണികണ്ഠന്‍ ദീപയെ കൊലപ്പെടുത്തിയത്. ദീപ മരിച്ചതോടെ പരിഭ്രാന്തനായ മണികണ്ഠന്‍ മൃതദേഹം കഷണങ്ങളാക്കി മുറിച്ച് സ്യൂട്ട് കേസിലാക്കി. ഈ സ്യൂട്ട് കേസ് ആരും കണ്ടെത്താത്ത വിധം മറവ് ചെയ്യാനായിരുന്നു പ്ലാന്‍. എന്നാല്‍ അതിനുള്ള സമയം ലഭിക്കാതെ വന്നതോടെ റോഡരികില്‍ തള്ളുകയായിരുന്നെന്ന് പൊലീസ് പറയുന്നു. അതേസമയം ദീപ രാത്രി ഏറെ വൈകിയിട്ടും വീട്ടിലേക്ക് തിരിച്ചെത്താതെ വന്നതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ദീപയുടെ ഫോണ്‍ സ്വിച്ച് ഓഫായത് ദുരൈപാക്കത്ത് വച്ചാണെന്ന കണ്ടെത്തലും അന്വേഷണത്തില്‍ നിര്‍ണായകമായി. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് മണികണ്ഠനെ പിടികൂടുകയായിരുന്നു. കൊലപാതകത്തില്‍ ആരുടെയെങ്കിലും സഹായം മണികണ്ഠന് ലഭിച്ചോ എന്നതും പൊലീസ് അന്വേഷിച്ചുവരികയാണ്.