പഞ്ചാബ് - ഹരിയാന അതിർത്തികളിൽനിന്ന് കർഷകരെ ഒഴിപ്പിച്ച് പഞ്ചാബ് പൊലീസ്. അതിര്‍ത്തികളായ ഖനൗരിയിലെയും ശംഭുവിലെയും റോഡ്, ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്നും പഞ്ചാബ് പൊലീസ് അറിയിച്ചു. ശംഭു അതിർത്തിയിലെ തടസ്സങ്ങൾ പൂർണമായി പൊലീസ് നീക്കി.
മണ്ണുമാന്തി യന്ത്രങ്ങളും ക്രെയിനുകളും കൊണ്ട് കർഷകർ സ്ഥാപിച്ച സ്റ്റേജും കുടിലുകളും പൊളിച്ചു. ഖനൗരി അതിർത്തിയിലെയും തടസ്സങ്ങൾ നീക്കുകയാണ്. ഇതോടെ ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം ദേശീയപാത 44 അടക്കം പഞ്ചാബിനെ ഡൽഹിയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതകൾ തുറക്കാൻ വഴിയൊരുങ്ങുന്നു. ചണ്ഡിഗഡിൽ കേന്ദ്രമന്ത്രിമാരുമായി മൂന്നാംഘട്ട ചർച്ച നടത്തി മടങ്ങിയ കർഷക നേതാക്കളെ നാടകീയമായാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കർഷകർ സമരം ചെയ്യേണ്ടത് കേന്ദ്രസർക്കാരിനെതിരെ എന്ന് പഞ്ചാബ് മന്ത്രി ഹർപൽ സിങ് ചീമ പറഞ്ഞു. ഒരു വർഷത്തിലേറെയായി പഞ്ചാബിലെ യുവാക്കളും വ്യാപാരികളും അതിർത്തികൾ അടച്ചതിനാൽ വലിയ ബുദ്ധിമുട്ട് നേരിടുന്നുവെന്നും മന്ത്രിയുടെ പ്രതികരണം. അതേസമയം പലപ്പോഴും പരിധിവിട്ട് പ്രതിഷേധിക്കുന്ന കർഷകർ ഇന്നതിന് മുതിർന്നില്ല എന്നതും ശ്രദ്ധേയമാണ്.