രാജ്യത്തിന്‍റെ സൈനിക ശക്തി വിളിച്ചോതി സായുധസേനകളുടെ അഭ്യാസപ്രകടനങ്ങള്‍. ഫ്രഞ്ച് നാവികസേനയുമായി വരുണ 2025 എന്ന പേരിലും കിര്‍ഗിസ്ഥാന്‍ കരസേനയുമായി ഖന്‍ജര്‍ 12 എന്ന പേരിലുമാണ് അഭ്യാസ പ്രകടനങ്ങള്‍ പുരോഗമിക്കുന്നത്. കരസേനയുടെ സ്പെഷല്‍ ഫോഴ്സസായ പാരച്യൂട്ട് റെജിമെന്‍റും കിര്‍ഗിസ്ഥാന്‍റെ സ്കോര്‍പിയോണ്‍ ബ്രിഗേഡുമാണ് അഭ്യാസത്തില്‍ പങ്കെടുക്കുന്നത്.
വടക്കൻ കിർഗിസ്ഥാനിലെ പര്‍വതപ്രദേശമായ ടൊക്മോകിലാണ് ഖന്‍ജര്‍ 12 എന്ന സൈനിക അഭ്യാസം.പര്‍വത പ്രദേശങ്ങളിലെയും നഗര പ്രദേശങ്ങളിലെയും ഭീകരവിരുദ്ധ ദൗത്യങ്ങളാണ് പരിശീലിക്കുന്നത്. 13 ദിവസത്തെ അഭ്യാസമാണ് ഖന്‍ജര്‍ 12. 2011 മുതല്‍ ഇരുരാജ്യങ്ങളും ഈ അഭ്യാസം സംഘടിപ്പിക്കാറുണ്ട്.
അതിനിടെ, അറബിക്കടലിലാണ് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന വരുണ 2025 എന്ന നാവിക അഭ്യാസം.തോളോട് തോള്‍ ചേര്‍ന്ന് ഇന്ത്യയുടെയും ഫ്രാന്‍സിന്‍റെയും നാവിക സേനകള്‍. ഇരുരാജ്യങ്ങളുടെയും ഡിസ്ട്രോയറുകളും ഫ്രിഗേറ്റുകളും അന്തര്‍വാഹിനികളും അഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്. 2001 മുതല്‍ വരുണയെന്ന നാവിക അഭ്യാസം ഇരുനാവികസേനകളും സംഘടിപ്പിക്കാറുണ്ട്.