ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പെട്ടിയിലടച്ച്, ശുചിമുറിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവാവ് പിടിയിൽ. ബെംഗളൂരു ഹുളിമാവിലാണ് സംഭവം. മഹാരാഷ്ട്രക്കാരിയായ ഗൗരി അനിൽ സംബേകറാണ് (32) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് രാകേഷിനെ പുണെയിൽ നിന്ന് പിടികൂടി. രാകേഷിന്‍റെ ഫോൺ ട്രാക്ക് ചെയ്താണ് പൊലീസ് ഇയാളെ കുടുക്കിയത്.
ഹുളിമാവിലെ കമ്മനഹള്ളിയില്‍ ഫ്ലാറ്റിന്‍റെ ശുചിമുറിയില്‍ നിന്നാണ് അനിൽ സംബേകറുടെ മൃതദേഹം ലഭിച്ചത്. കുടുംബവഴക്കിനെ തുടര്‍ന്നാകാം ഭാര്യയെ ഇയാള്‍ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം.
ഗൗരിയെ കൊലപ്പെടുത്തിയ ശേഷം രാകേഷ് ആദ്യം വിളിച്ചത് ഗൗരിയുടെ മാതാപിതാക്കളെ തന്നെയായിരുന്നു. ഞാന്‍ നിങ്ങളുടെ മകളെ കൊന്നുവെന്ന് അയാള്‍ അവരെ അറിയിച്ചു. അങ്ങനെ ഗൗരിയുടെ കുടുംബം തന്നെയാണ് പുണെ പൊലീസിനെ വിളിച്ച് കാര്യങ്ങള്‍ അറിയിച്ചത്. തുടർന്ന് ഈ വിവരം ബെംഗളൂരു പൊലീസിനെ അറിയിച്ചു. അവകാണ് ഫ്ലാറ്റിലെത്തി മൃതദേഹം കണ്ടെടുത്തത്.
ഉദ്യോഗസ്ഥർ ഫ്ലാറ്റിന്‍റെ കതകു ചവിട്ടി തുറന്നാണ് ഉള്ളില്‍ കയറിയത്. മൃതദേഹം പെട്ടിയിലാക്കി ശുചിമുറിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശരീരത്തില്‍ പരുക്കേറ്റതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു. രണ്ടു വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്.