ഡൽഹി രോഹിണിയിൽ ഉഗ്രസ്ഫോടനം. സിആർപിഎഫ് സ്കൂളിന് മുൻവശത്തുണ്ടായ സ്ഫോടനത്തിൽ സ്‌കൂൾ മതിലിനും സമീപത്തുണ്ടായിരുന്ന കെട്ടിടങ്ങൾക്കും കാറിനും കേടുപാട് സംഭവിച്ചു. ഭീകരവിരുദ്ധ സേനയും എൻഎസ്ജിയും സംഭവസ്ഥലത്ത് പരിശോധന നടത്തുന്നു. ക്രൂഡ് ബോംബോ എൽപിജി സിലിണ്ടറോ ഉപയോഗിച്ചുള്ള സ്ഫോടനമെന്നാണ് പ്രാഥമിക നിഗമനം .
രോഹിണി പ്രശാന്ത് വിഹാറിൽ സെക്ടർ 14ലെ സിആർപിഎഫ് സ്കൂളിന് മുൻവശത്താണ് രാവിലെ ഏഴരയോടെ ഉഗ്രസ്ഫോടനമുണ്ടായത്. രണ്ട് കിലോമീറ്റർ ദൂരെവരെ സ്ഫോടനശബ്ദം കേട്ടു, പ്രകമ്പനവും അനുഭവപ്പെട്ടു. വെടിമരുന്നിന്റെ മണം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറയുന്നു. വലിയ പുകപടലങ്ങൾ ഉയർന്നു.
സ്‌ഫോടന വിവരമറിഞ്ഞയുടൻ ഡൽഹി പൊലീസ്, സ്‌പെഷൽ സെൽ, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, അഗ്നിശമനവിഭാഗം, സിആർപിഎഫ്, NDRF, സംഘങ്ങളും ഫൊറൻസിക് സംഘവും പിന്നാലെ എൻഎസ്ജിയും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി.
തെരുവോര ഭക്ഷണശാലയ്ക്ക് സമീപമാണ് സ്ഫോടനം ഉണ്ടായതെന്നും രണ്ട് കിലോമീറ്റർ അകലെയുള്ള പാർക്കിൽ പോലും ശബ്ദം കേട്ടെന്നും സമീപവാസികൾ.