കാലിമേയ്ക്കാൻ പോയ ആദിവാസി സ്ത്രീയെ ഭർത്താവും അയൽവാസികളും നോക്കി നിൽക്കെ കടുവ പിടിച്ചു കൊണ്ടു പോയി കൊന്നു. മസിനഗുഡി കുറുമർ പാടിയിലെ മാധന്റെ ഭാര്യ ഗൗരി (50) ആണു കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് സിങ്കാര വനത്തിനു സമീപം കന്നുകാലികളെ മേയ്ക്കുമ്പോൾ കുറ്റിക്കാട്ടിൽ നിന്നു ചാടി വീണ കടുവ ഗൗരിയെ കടിച്ചുവലിച്ചു കൊണ്ടുപോവുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന ഭർത്താവും അയൽക്കാരും ബഹളം ഉണ്ടാക്കി പുറകേ ഓടിയെങ്കിലും ഒന്നര കിലോമീറ്ററോളം കടുവ ഗൗരിയെ വലിച്ചിഴച്ചു കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ ഗൗരി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മസിനഗുഡി പട്ടണത്തിൽ നിന്നു അര കിലോമീറ്റർ ദൂരത്താണ് സംഭവം. മുതുമല കടുവസങ്കേതത്തിനകത്തുള്ള പ്രദേശമാണിത്. ഒരാഴ്ച മുൻപ് ഇവിടെ കന്നുകാലിയെ കടുവ പിടികൂടിയിരുന്നു.
ഞൊടിയിടയിൽ നടന്ന സംഭവത്തിന്റെ ആഘാതത്തിലാണ് നാട്ടുകാർ. സ്ഥിരമായി ഈ പ്രദേശത്ത് നാട്ടുകാർ കടുവയെ കണ്ടിരുന്നു. മനുഷ്യർക്ക് ഉപദ്രവമില്ലാത്തതിനാൽ ആരും ശ്രദ്ധിച്ചിരുന്നില്ല. നരഭോജി കടുവയെ കണ്ടെത്താനായി ഇന്നലെ ഡ്രോൺ ഉപയോഗിച്ച് ഈ പ്രദേശത്ത് തിരച്ചിൽ നടത്തി. പരിസര പ്രദേശങ്ങളിൽ 10 ക്യാമറകൾ സ്ഥാപിച്ചു. നരഭോജി കടുവയാണെന്നു കണ്ടെത്തിയാൽ പിടികൂടാനുള്ള നടപടികൾ സ്വീകരിക്കും.