haritha

നടപടി നേരിട്ട എംഎസ്എഫ്– ഹരിത നേതാക്കള്‍ക്ക് യൂത്ത് ലീഗില്‍ ഉന്നത ചുമതല നല്‍കിയതിനെചൊല്ലി മുസ്്ലിം ലീഗില്‍ പൊട്ടിത്തെറി. തിരിച്ചുവന്ന നേതാക്കള്‍ പാര്‍ട്ടിക്ക് ഉണ്ടാക്കിയ പരുക്ക് ഗുരുതരമാണെന്ന് വനിതലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ് തുറന്നടിച്ചു. എംഎസ്എഫ് ദേശീയ വൈസ്് പ്രസിഡന്‍റാക്കിയ ലത്തീഫ് തുറയൂരിനെതിരെ പലയിടത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. 

ഫാത്തിമ തഹ്്ലിയ, നജ്്മ തബ്ഷിറ, മുഫീദ തസ്്നി, ആഷിക് ചെലവൂര്‍, ലത്തീഫ് തുറയൂര്‍ എന്നിവര്‍ക്ക് ഉന്നത പദവി നല്‍കിയതിനെചൊല്ലിയാണ് പൊട്ടിത്തെറി. യൂത്ത്്ലീഗ് നേതൃസ്ഥാനത്തേയ്ക്ക് ആദ്യമായി ഒരു വനിതയെത്തിയതിലും മുറുമുറുപ്പ് പ്രകടം. വനിതാലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദ് ഫെയ്സ്്ബുക്കില്‍ കുറിച്ചതിങ്ങനെ. വിവാദമുണ്ടാക്കിയ ഹരിത നേതാക്കള്‍ പാര്‍ട്ടിക്കുണ്ടാക്കിയ പരുക്ക് ഗുരുതരമാണ്. ഒരോ മുസ്്ലിം ലീഗ് പ്രവര്‍ത്തകരെയും അവര്‍ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ചു. മാധ്യമങ്ങള്‍ക്കും കമ്മ്യൂണിസ്റ്റുകള്‍ക്കും പാര്‍ട്ടിയെ കൊത്തിവലിക്കാന്‍ ഇട്ടുകൊടുത്തു. വനിതാലീഗിനെ അടുക്കള ലീഗെന്ന് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും നൂര്‍ബിന് റഷീദ് കുറ്റപ്പെടുത്തി. അതിനിടെ എംഎസ്്എഫ് ദേശീയ വൈസ് പ്രസിഡന്‍റിന്‍റെ ചുമതല നല്‍കിയ ലത്തീഫ് തുറയൂരിനെതിരെ സേവ് മുസ്്ലിം ലീഗ് എന്ന പേരില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. പാര്‍ട്ടിയെ ഒറ്റുകൊടുത്ത വഞ്ചകനായ ലത്തീഫിന് മാപ്പില എന്നാണ് പോസ്റ്ററിലെ ഉള്ളടക്കം. എന്നാല്‍ ഇവരെ തിരിച്ചെടുത്തതില്‍ പ്രശ്നങ്ങളില്ലെന്നും എല്ലാം നേതൃത്വം ഇടപെട്ട് പരിഹരിച്ചെന്നുമാണ് സംസ്ഥാന നേതൃത്വത്തിന്‍റെ  വിശദീകരണം. 

Haritha controversy in muslim league continue