സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും മഴക്കെടുതി രൂക്ഷം. കോട്ടയത്ത് മീന്‍പിടിക്കാന്‍ പോയ യുവാവിന്റ മൃതദേഹം കണ്ടെത്തി. ഓണംതുരുത്ത് മങ്ങാട്ടുകുഴി സ്വദേശി വിമോദ് കുമാർ ആണ് മരിച്ചത്. തൃശൂരില്‍ 7 വീടുകൾ ഭാഗികമായി തകർന്നു. അശ്വിനി ആശുപത്രിയിലും കടകളിലും ഒട്ടേറെ വീടുകളിലും വെള്ളം കയറി. ആവശ്യമെങ്കിൽ ക്യാംപുകൾ തുറക്കുമെന്ന് കലക്ടര്‍ അറിയിച്ചു.

ആലപ്പുഴ ചന്തിരൂരില്‍ ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. കോഴിക്കോട് പന്തീരാങ്കാവിൽ ദേശീയപാതയുടെ ഭാഗമായ  സർവീസ് റോഡ് ഇടിഞ്ഞു താണു. രാമനാട്ടുകര ദേശീയപാതയിൽ കോഴിക്കോട്ടേക്കുള്ള വഴിയിൽ മണ്ണിടിഞ്ഞ് ഗതാഗതം സ്തംഭിച്ചു. മലപ്പുറം കൊണ്ടോട്ടി ചെറുകാവ് നെച്ചിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.

 കോഴിക്കോട് മാവൂര്‍ തെങ്ങിലക്കടവ് ആയംകുളം റോഡ് പുഴയിലേക്കിടിഞ്ഞു. പത്തനംതിട്ട ചന്ദനപ്പള്ളി–അങ്ങാടിക്കല്‍ റോഡില്‍ മരം വീണു. ആലപ്പുഴ – ചങ്ങനാശേരി റോഡില്‍ ലോറി താഴ്ന്നു. റോഡില്‍ ഗതാഗതതടസം രൂപപ്പെട്ടു. മണ്ണിടിച്ചിലിനെത്തുടർന്ന് മേട്ടുപ്പാളയം–ഉദഗമണ്ഡലം–മേട്ടുപ്പാളയം റൂട്ടിലെ ട്രെയിനുകൾ റദ്ദാക്കി.