TOPICS COVERED

ആലപ്പുഴയിൽ കനത്ത മഴ തുടരുന്നതിനൊപ്പം മഴക്കെടുതികളും വ്യാപകം. ചേർത്തല ചേന്നംപള്ളിപ്പുറത്ത് ഗൃഹനാഥൻ വെള്ളക്കെട്ടിൽ വീണു മരിച്ചു. ആലപ്പുഴ  കൈനകരിയിൽ ആയിരത്തോളം വീടുകൾ വെള്ളത്തിലായി. കുട്ടനാടൻ ജലാശയങ്ങളിൽ ജലനിരപ്പ് ചിലയിടങ്ങളിൽ അപകട നിലയ്ക്ക് മുകളിലെത്തി.

നഗര മേഖലകളിലെ വെള്ളക്കെട്ട് തുടരുന്നു. മഴക്കെടുതികൾ അവലോകനം ചെയ്യാൻ മന്ത്രി പി.പ്രസാദിന്‍റെ  അധ്യക്ഷതയിൽ യോഗം ചേർന്നു.ഏതാനും മണിക്കൂർ മാറി നിന്ന മഴ ആലപ്പുഴ ജില്ലയിൽ വീണ്ടും ശക്തമായി. മഴക്കെടുതികളും ജില്ലയിൽ വ്യാപകമായി.

ചേർത്തല ചേന്നംപള്ളിപ്പുറത്ത് ഇടത്തട്ടിൽ അശോകൻ പാടത്തെ  വെള്ളക്കെട്ടിൽ വീണു മരിച്ചു. കൈനകരിയിൽ

ഇരുമ്പനം, പുത്തൻതുരം, കാടു കയ്യാർ , സോമാതുരം പാടശേഖരങ്ങളുടെ സമീപത്തുള്ള ആയിരത്തോളം വീടുകളിൽ  വെള്ളം കയറി. 

പാടശേഖരങ്ങൾ നിറഞ്ഞതാണ് വെള്ളം കയറാൻ കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ജില്ലയുടെ തെക്കൻ മേഖലകളായ കായംകുളം, പത്തിയൂർ, കൃഷ്ണപുരം, കണ്ടല്ലൂർ, മുതുകുളം, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ എല്ലാം വെള്ളക്കെട്ടുണ്ട്. പഴവീട് ദേവീക്ഷേത്രത്തിന്റെ കുളത്തിന്റെ മതിൽ തകർന്നു. നഗര മേഖലയിൽ വെള്ളക്കെട്ട് തുടരുന്നു.

ENGLISH SUMMARY:

Alappuzha Rain; Low-Lying Areas Submerged And Flood Water Entered Several Houses