Omar-Lulu-director-1200

യുവനടിയെ ബലാൽസംഗം ചെയ്തെന്ന കേസിൽ സംവിധായകൻ ഒമർ ലുലുവിന് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. അറസ്റ്റുണ്ടായാൽ 50,000 രൂപയുടെ രണ്ടാൾ ജാമ്യത്തിൽ വിട്ടയക്കണമെന്ന നിർദേശത്തോടെയാണ് ഉത്തരവ്. നടിയുമായി ഉണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം മാത്രമാണെന്നാണ് ഒമർ ലുലു ഹൈക്കോടതിയെ അറിയിച്ചത്.  ജസ്റ്റിസ് എ.ബദറുദ്ദീന്റെ ബെഞ്ചാണ് ജാമ്യഹർജി പരിഗണിച്ചത്. ഹർജി വിശദമായ വാദത്തിനായി ജൂണ്‍ ആറിലേക്ക് മാറ്റി. 

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ പലതവണ പീഡിപ്പിച്ചെന്നാണ് ഒമർ ലുലുവിനെതിരായ യുവ നടിയുടെ പരാതി. ഒമർ ലുലുവിന്റെ മുൻ സിനിമയിൽ പരാതിക്കാരി അഭിനയിച്ചിരുന്നു. കൊച്ചി സിറ്റി പൊലീസിന് നൽകിയ പരാതി പിന്നീട് നെടുമ്പാശേരി പൊലീസിനു കൈമാറുകയായിരുന്നു. തുടർന്നാണ് ഒമർ ലുലു മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്

കേസിന് പിന്നിൽ വ്യക്തിവിരോധമാണെന്ന് ഒമർ ലുലു നേരത്തെ പ്രതികരിച്ചിരുന്നു. നടിയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നു. ഒന്നിച്ച് യാത്രകൾ ചെയ്തിട്ടുണ്ടെന്നും സൗഹൃദം ഉപേക്ഷിച്ചതിലുള്ള വിരോധമാണ് പരാതിക്ക് പിറകിലെന്നുമാണ് ഒമർ ലുലുവിന്റെ വിശദീകരണം. പണം തട്ടാനുള്ള  ബ്ലാക്മെയിലിങ്ങിന്‍റെ ഭാഗം കൂടിയാണ് പരാതിയെന്നും ഒമർ ലുലു ആരോപിച്ചിരുന്നു

ENGLISH SUMMARY:

Filmmaker Omar Lulu gets interim anticipatory bail in rape case