വാഹനാപകടത്തിൽ മരിച്ച നാടൻപാട്ട് കലാകാരന്‍ രതീഷ് തിരുവരങ്കന്റെ കുടുംബത്തെ സഹായിക്കാന്‍ നാട് കൈകോര്‍ക്കുന്നു. പാലക്കാട് കൂറ്റനാട് സ്വദേശിയായ രതീഷിന്റെ ഭാര്യയെയും രണ്ട് മക്കളെയും സുരക്ഷിതമാക്കുകയാണ് ലക്ഷ്യം. മന്ത്രി എം.ബി.രാജേഷിന്റെ നേതൃത്വത്തില്‍ ധനശേഖരണം തുടങ്ങി .
കുളപ്പുള്ളിയിൽ ടാങ്കർ ലോറിയും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് രതീഷ് തിരുവരങ്കന്റെ ജീവന്‍ നഷ്ടപ്പെട്ടത്. വേദികളായ വേദികളിലേക്ക് മികവുറ്റ മട്ടില്‍ പരിപാടികള്‍ അവതരിപ്പിച്ച് മിന്നിത്തിളങ്ങുന്ന കാലത്തായിരുന്നു വിയോഗം. രതീഷിന്റെ വരുമാനത്തെ ആശ്രയിച്ചായിരുന്നു ഭാര്യയും രണ്ട് മക്കളും ഉള്‍പ്പെടെയുള്ള കുടുംബത്തിന്റെ നിലനില്‍പ്പ്. ഏറെ സാമ്പത്തിക പ്രയാസം നേരിടുന്ന കുടുംബത്തെ സഹായിക്കാനാണ് രതീഷ് തിരുവരങ്കൻ കുടുംബസഹായ ഫണ്ട് സമിതി രൂപീകരിച്ചിരിക്കുന്നത്. കഴിയുന്നത്ര സഹായം നല്‍കി കുടുംബത്തെ ചേര്‍ത്തുപിടിക്കണമെന്ന അഭ്യര്‍ഥനയുമായി മന്ത്രി എം.ബി.രാജേഷ്.
നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.വി ബാലചന്ദ്രൻ ചെയർമാനും, വി.പി രാജൻ കൺവീനറും രതീഷിന്റെ ഭാര്യ കെ ശരണ്യ ട്രഷററുമായിട്ടുള്ള ജനകീയ കമ്മിറ്റിക്കാണ് രൂപം നൽകിയത്. കൂറ്റനാട് എസ്.ബി.ഐ ശാഖയിലാണ് സഹായമെത്തിക്കാനുള്ള അക്കൗണ്ട് തുടങ്ങിയിട്ടുള്ളത്.