ആലപ്പുഴയില്‍ നവജാത ശിശുവിനെ കുഴിച്ചുമൂടിയ കേസിൽ മരണകാരണം സംബന്ധിച്ച് അവ്യക്തത. മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കമുള്ളതിനാൽ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു.
ആലപ്പുഴ തകഴി കുന്നുമ്മയിൽ നവജാത ശിശുവിനെ കുഴിച്ചുമൂടിയ കേസിൽ കുഞ്ഞിൻ്റെ മരണകാരണം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം കുഞ്ഞിൻ്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി ആലപ്പുഴയിലെ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. മൃതദേഹത്തിന് അഞ്ചു ദിവസത്തോളം പഴക്കമുള്ളതിനാൽ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലിസ് പറയുന്നു.
സാപിളുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്‌ക്കും. കേസിൽ ഒന്നാം പ്രതിയായ യുവതിയേയും രണ്ടാം പ്രതിയായ ആൺ സുഹൃത്തിനേയും റിമാൻഡ് ചെയ്തു. പൊലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്ന മൂന്നാം പ്രതിയുടെ അറസ്റ്റും. രേഖപ്പെടുത്തി. കുഞ്ഞിനെ കൊലപ്പെടുത്തി കുഴിച്ചിട്ടതാണോ പ്രസവത്തിൽ മരിച്ചതാണോ എന്ന കാര്യമാണ് സ്ഥിരീകരിക്കേണ്ടത്.
പൂച്ചാക്കൽ സ്വദേശിനിയായ യുവതി പ്രസവിച്ച കു ഞ്ഞിനെ ആണ് കുഴിച്ചിട്ടത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വയറ്റു വേദനയെ തുടർന്ന് യുവതി എത്തിയപ്പോഴാണ് പ്രസവിച്ചു എന്ന് തെളിഞ്ഞത്. കുഞ്ഞിനെ അമ്മതൊട്ടിലിൽ ഏൽപ്പിച്ചു എന്നാണ് യുവതി ആദ്യം പറഞ്ഞത്. പ്രസവത്തെ തുടർന്ന് കുഞ്ഞു മരിച്ചുവെന്നും മൃതദേഹം മറവുചെയ്യാൻ യുവതിയുടെ കാമുകനായ തകഴി സ്വദേശി തോമസ് ജോസഫിനെ ഏൽപിച്ചുവെന്നും പിന്നീട് പൊലിസിനോട് പറഞ്ഞു. യുവതി കൈമാറിയ കുഞ്ഞിനെ തോമസ് സുഹൃത്ത് അശോകുമൊത്ത് ചേർന്ന് കുന്നുമ്മ മുട്ടിച്ചിറ ഭാഗത്ത് കുഴിച്ചിടുകയായിരുന്നു. കുഞ്ഞിനെ യുവതി കൈമാറിയപ്പോൾ ജീവനില്ലായിരുന്നു എന്നാണ് തോമസും പൊലിസിന് മൊഴി നൽകിയത്.