tvm-airport

തിരുവനന്തപുരം വിമാനത്താവളത്തിൽ സർവീസുകളും കാർഗോ നീക്കവും താളം തെറ്റിച്ച് എയർ ഇന്ത്യ സാറ്റ്സ് കരാർ ജീവനക്കാരുടെ അപ്രതീക്ഷിത  സമരം. ഗ്രൗണ്ട് ഹാൻഡിലിംഗ് ജീവനക്കാർ സമരം തുടങ്ങിയതോടെ സർവീസുകൾ 30  മിനിറ്റ് മുതൽ രണ്ടര മണിക്കൂർ വരെ വൈകി.  വിമാനത്തിൽ നിന്ന് വേഗത്തിൽ  പുറത്തിറങ്ങാനാകാതെയും  ലഗേജ് ലഭിക്കാതെയും കുട്ടികളും ഗർഭിണികളുമടക്കമുള്ള യാത്രക്കാർ കടുത്ത ദുരിതത്തിലായി. ബോണസും ശമ്പള പരിഷ്കരണവും ആവശ്യപ്പെടുന്ന ജീവനക്കാരുമായി റീജിയണൽ ലേബർ കമ്മിഷണർ ചർച്ച നടത്തുന്നു.

 

ഇന്നലെ രാത്രി പത്തു മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ ഭൂരിഭാഗം ഗ്രൗണ്ട് ഹാൻഡലിംങ് ജോലികളും ചെയ്യുന്ന  എയർ ഇന്ത്യ സാറ്റ്സ് കരാർ ജീവനക്കാർ പണിമുടക്ക് തുടങ്ങിയത്. വിമാനത്താവളത്തിൽ ഏറ്റവും കൂടുതൽ സർവീസുകൾ വന്നു പോകുന്ന പുലർച്ചെ മൂന്നു മണി മുതൽ 7വരെയുള്ള സമയത്ത് സമരം യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. ഇതിനിടെ ബാഗ് കുത്തിത്തുറന്ന് സാധനങ്ങൾ മോഷ്ടിക്കപ്പെട്ടെന്നും ഒരു യാത്രക്കാരൻ പാതിപ്പെട്ടു. 

കുവൈറ്റ്,  ക്വാലാലംപൂർ , ഖത്തർ ,  ഷാർജ  , അബുദാബി സർവീസുകൾ മണിക്കൂറുകൾ വൈകി. 4.35ന് പുറപ്പെടേണ്ടിയിരുന്ന ദുബായ് വിമാനം 7.11 നാണ്  പുറപ്പെട്ടത്. വിമാനങ്ങളിൽ കയറ്റി അയയ്ക്കേണ്ട 20 ടൺ ഭക്ഷ്യവസ്തുക്കളാണ് കെട്ടിക്കിടക്കുന്നത്. സമരം നടത്തുന്ന ജീവനക്കാർ വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധം തുടരുകയാണ്.

ENGLISH SUMMARY:

Ground staff strike at TVM airport: Flights delayed