Kaviyoor-Ponnamma

നടി കവിയൂര്‍ പൊന്നമ്മ(79) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം . എഴുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. കുടുംബിനി ,ശ്രീരാമ പട്ടാഭിഷേകം, മറിയക്കുട്ടി തുടങ്ങിയവ ആദ്യകാല ചിത്രങ്ങൾ . നാല് തവണ മികച്ച സഹനടിക്കുള്ള സംസ്ഥാനചലച്ചിത്ര അവാർഡ് നേടി . 2021ൽ പുറത്തിറങ്ങിയ  ആണും പെണ്ണുമാണ് അവസാനം റിലീസായ ചിത്രം

 

അമ്മ, പൊന്നമ്മ

അമ്മ വേഷങ്ങളിൽ ശ്രദ്ധേയയായ മലയാള ചലച്ചിത്ര നടിയാണ് കവിയൂർ പൊന്നമ്മ. 12 വർഷം ശാസ്ത്രീയ സംഗീതം പഠിച്ച കവിയൂർ പൊന്നമ്മ പാട്ടുകാരിയായി ആണ് കലാജിവിതം ആരംഭിച്ചത്. കച്ചേരികൾ അവതരിപ്പിച്ചിരുന്ന അവർ പിന്നീട് നാടകങ്ങളിൽ പാടുകയും അഭിനയിക്കുകയും അങ്ങനെ സിനിമയിൽ എത്തുകയുമായിരുന്നു.  ചെറുപ്രായത്തിൽതന്നെ മുതിർന്ന നടൻമാരുടെ അമ്മയായി അഭിനയിച്ചു. സത്യൻ, മധു, പ്രേംനസീർ തുടങ്ങി സോമൻ, സുകുമാരൻ, മമ്മൂട്ടി, മോഹൻലാൽ, പ്രിഥ്വിരാജ് എന്നിങ്ങനെ പല തലമുറകളിലെ നടൻമാരുടെ അമ്മവേഷം അണിഞ്ഞു.  ആയിരത്തോളം സിനിമകളിൽ അഭിനയിച്ചു. േമഘതീർഥം എന്ന ചിത്രം നിർമിച്ചു.

ഇളക്കങ്ങൾ, ഒരു പൈങ്കിളിക്കഥ, തനിയാവർത്തനം, നഖക്ഷതങ്ങൾ, ഹിസ് ഹൈനസ് അബ്ദുള്ള, കിരീടം, ചെങ്കോൽ, ഭരതം, നന്ദനം, ബാബാ കല്യാണി, വടക്കുംനാഥൻ തുടങ്ങിയ ചിത്രങ്ങളിലെ അമ്മവേഷങ്ങളും തേൻമാവിൻ കൊമ്പത്തിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. അസുരവിത്ത്, വെളുത്ത കത്രീന, ക്രോസ് ബെൽറ്റ്, കരകാണാക്കടൽ,തീർഥയാത്ര, നിർമാല്യം, നെല്ല്, അവളുടെ രാവുകൾ, കൊടിയേറ്റം, ഓപ്പോൾ, കരിമ്പന, തിങ്കളാഴ്ച നല്ലദിവസം, ത്രിവേണി,നിഴലാട്ടം തുടങ്ങിയ ആദ്യകാലചിത്രങ്ങളിൽ വളരെ വ്യത്യസ്തവും കരുത്തുറ്റതുമായ കഥാപാത്രങ്ങളെ കവിയൂർപൊന്നമ്മ അവതരിപ്പിച്ചിട്ടുണ്ട്. പി.എൻ. മേനോൻ, വിൻസെന്റ്, എംടി വാസുദേവൻ നായർ, രാമു കാര്യാട്ട്, കെ.എസ് സേതുമാധവൻ, അടൂർ ഗോപാലകൃഷ്ണൻ, ജോൺ എബ്രഹാം, പത്മരാജൻ, മോഹൻ തുടങ്ങിയ സംവിധായക പ്രതിഭകൾ കവിയൂർ പൊന്നമ്മയുടെ അഭിനയപാടവത്തെ നന്നായി ഉപയോഗിച്ചു. മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർഡ് നാല് പ്രാവശ്യം ലഭിച്ചു. 

kaviyoor2

കവിയൂർ തെക്കേതിൽ ടി.പി ദാമോദരന്റെയും ഗൗരിയമ്മയുടെയും ആദ്യ സന്താനമായി 1944 ജനുവരി 6നാണ് (കൊല്ലവർഷം 1120 ധനുമാസത്തിലെ പൂരം നക്ഷത്രം) ജനനം. ആറ് സഹോദരങ്ങൾ ഉണ്ട്.  പൊന്നമ്മയ്ക്ക് ഒരു വയസുള്ളപ്പോൾ ജന്മനാടായ കവിയൂരിൽനിന്ന് കോട്ടയം പൊൻകുന്നത്തേക്ക് താമസം മാറി. ഒൻപതുവയസുവരെ പൊൻകുന്നത്തും പിന്നീട് ചങ്ങനാശ്ശേരിയിലും താമസിച്ചു. സിനിമയിൽ സജീവമായതോടെ 37 വർഷം മദ്രാസിൽ താമസിച്ചു. പിന്നീട് തിരിച്ചെത്തി ആലുവയിൽ പെരിയാറിന്റെ തീരത്ത് പണികഴിപ്പിച്ച വീട്ടിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു

kaviyuoor-ponnamma-singer-to-actress

സിനിമാ നിർമാതാവും സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന പരേതനായ മണിസ്വാമിയാണ് ഭർത്താവ്. പൂർണമായും ഔട്ട്ഡോറിൽ ചിത്രീകരിച്ച ആദ്യ മലയാളം സിനിമയായ റോസി, ധർമയുദ്ധം, മനുഷ്യബന്ധങ്ങൾ, രാജൻ പറഞ്ഞ കഥ, ആഴി അലയാഴി തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചതും രാജൻ പറഞ്ഞ കഥ, ആഴി അലയാഴി എന്നിവ സംവിധാനം ചെയ്തതും മണിസ്വാമി ആയിരുന്നു. മംഗളം നേരുന്നു, ചക്രവാകം എന്നീ ചിത്രങ്ങളുടെ തിരക്കഥ എഴുതി. 

kaviyoor1

ഏക മകൾ ബിന്ദു. മരുമകൻ വെങ്കട്ടറാം അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് മിഷിഗണിൽ പ്രഫസറാണ്. അന്തരിച്ച നടി കവിയൂർ രേണുക സഹോദരിയാണ്. ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമായ കവിയൂർ പൊന്നമ്മ  സേവ് ലൈഫ് എന്ന ചാരിറ്റബൾ ട്രസ്റ്റിന്റെ രക്ഷാധികാരിയും മാനേജിംഗ് ട്രസ്റ്റിയുമായിരുന്നു

കലയോട് അടുപ്പമുള്ള കുടുംബമായിരുന്നു കവിയൂർ പൊന്നമ്മയുടേത്.  സംഗീതപ്രേമിയും ഗായകനുമായ പിതാവിനോടൊപ്പം തീരെ ചെറിയപ്രായത്തിൽതന്നെ സംഗീത കച്ചേരികൾ കേൾക്കാൻ പോകുമായിരുന്നു. അഞ്ചാം വയസിൽ ഹാർമോണിയം സ്വന്തമാക്കി. എൽ.പി.ആർ വർമയാണ് സംഗീതഗുരു. കണ്ണമംഗലം പ്രഭാകരപിള്ള, വെച്ചൂർ ഹരിഹരയ്യർ തുടങ്ങിയവരും സംഗീതം അഭ്യസിപ്പിച്ചു. പതിനൊന്നാം വയസിൽ അരങ്ങേറി. അക്കാലത്തെ പ്രശസ്ത ഗായിക കവിയൂർ രേവമ്മയുടെ പിൻഗാമിയായി മാറട്ടെ എന്ന ആശംസയോടെ അരങ്ങേറ്റ ചടങ്ങിലെ  മുഖ്യാതിഥി ആയിരുന്ന നാട്ടുപ്രമുഖൻ‍ പ്രവർത്യാരാണ് പൊന്നമ്മയ്ക്ക്   കവിയൂർ  പൊന്നമ്മ എന്ന പേര് നൽകിയത്.  പേരെടുത്ത പാട്ടുകാരിയാകണമെന്ന് വലിയ ആഗ്രഹമായിരുന്നു. എം.എസ്. സുബ്ബലക്ഷ്മിയാണ് ആരാധനാപാത്രം. സുബ്ബലക്ഷ്മിയെ അനുകരിച്ചാണ് നെറ്റിയിൽ വലിയ പൊട്ടും കല്ലുവച്ച മൂക്കുത്തിയും ശീലമാക്കിയത്. സിനിമയിലും പാടിയിട്ടുണ്ട്. തീർഥയാത്ര എന്ന ചിത്രത്തിൽ അംബികേ ജഗദംബികേ എന്ന പാട്ട് പാടി.

നാടകത്തിലൂടെ സിനിമയിലേക്ക്

പന്ത്രണ്ട് വയസ് പ്രായം. സ്കൂൾ അധ്യാപകരിൽനിന്നും പാട്ടുകാരിയായ പൊന്നമ്മയെക്കുറിച്ച് അറിഞ്ഞ േദവരാജൻമാഷ് നാടകസമിതിയിൽ പാടണമെന്ന്  ആവശ്യപ്പെട്ട് പൊന്നമ്മയുടെ വീട്ടിലെത്തി. തോപ്പിൽഭാസിയുടെ മൂലധനത്തിലാണ് ആദ്യമായി പാടിയത്. പിന്നീട് സംവിധായകന്റെ നിർബന്ധംമൂലം നാടകത്തിൽ നായികയായി അഭിനയിക്കേണ്ടിയുംവന്നു. അഭിനയിക്കാനറിയില്ലെന്നുപറഞ്ഞ് കരഞ്ഞെങ്കിലും തോപ്പിൽഭാസി ധൈര്യംപകർന്ന് അഭിനയിപ്പിക്കുകയായിരുന്നു. കെപിഎസിയുടെ പ്രധാന നടിയായി മാറിയ പൊന്നമ്മ സംഗീതപഠനവും ആലാപനവും മുടക്കിയിരുന്നില്ല. പ്രതിഭാ ആർട്സ്ക്ളബ്, കാളിദാസ കലാവേദി തുടങ്ങിയ നാടകസമിതികളിലും പ്രവർത്തിച്ചു. പുതിയ ആകാശം പുതിയ ഭൂമി, ഡോക്ടർ, അൾത്താര, ജനനി ജന്മഭൂമി തുടങ്ങിയവ കവിയൂർപൊന്നമ്മയുടെ പ്രശസ്ത നാടകങ്ങളാണ്. 

Sandesam-ponnamma

പതിനാലാം വയസിലാണ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. സിനിമയോട് പ്രത്യേകിച്ച് ഒരു താത്പര്യവും പൊന്നമ്മയ്ക്ക് ഉണ്ടായിരുന്നില്ല.   കാളിദാസകലാകേന്ദ്രത്തിലെ നൃത്ത അധ്യാപകനായിരുന്ന തങ്കപ്പൻമാസ്റ്ററിന്റെ നിർബന്ധം മൂലമാണ് മെറിലാന്റ് സ്റ്റുഡിയോയിൽ ചിത്രീകരിച്ച ശ്രീരാമപട്ടാഭിഷേകം എന്ന ചിത്രത്തിൽ മണ്ഡോദരിയുടെ വേഷം അണിയുന്നത്. നൃത്താധ്യാപകന്റെ നിർബന്ധപ്രകാരം ഒന്നാമത്തെ സിനിയിൽ അഭിനയിച്ച പൊന്നമ്മ സംഗീതാധ്യാപകന്റെ നിർദേശമനുസരിച്ചാണ് അടുത്ത ചിത്രത്തിൽ അഭിനയിച്ചത്. കുടുംബിനി എന്ന സിനിമയുടെ സംഗീതസംവിധാനം പൊന്നമ്മയുടെ സംഗീതാധ്യാപകൻ എൽപിആർ വർമയായിരുന്നു. അദ്ദേഹം പൊന്നമ്മയുടെ പിതാവിൽ സമ്മർദംചെലുത്തിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ സമ്മതം വാങ്ങുന്നത്. അങ്ങനെ 19–ാം വയസിൽ രണ്ടു കുട്ടികളുടെ അമ്മയായി വേഷമിട്ടു. ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. ഭർത്താവ്, റോസി, ഓടയിൽനിന്ന് തുടങ്ങി തുടർന്നുവന്ന ചിത്രങ്ങളിലും ശ്രദ്ധേയകഥാപാത്രങ്ങൾ. 22–ാം വയസിൽ ആദ്യമായി തന്നേക്കാൾ മുതിർന്നയാളുടെ അമ്മയായി  അഭിനയിച്ചു.  ശശികുമാർ സംവിധാനം ചെയ്ത തൊമ്മന്റെ മക്കൾ എന്ന ചിത്രത്തിൽ കൊട്ടാരക്കര ശ്രീധരൻനായരുടെ ഭാര്യയും സത്യൻ, മധു എന്നിവരുടെ അമ്മയുമായാണ് അഭിനയിച്ചത്. പിന്നീട് ലഭിച്ച കഥാപാത്രങ്ങളിൽ അധികവും അമ്മവേഷങ്ങളായിരുന്നു. ഏതാനും ചിത്രങ്ങളിൽ നെഗറ്റീവ് കഥാപാത്രങ്ങളെയും അവതരിപ്പിച്ചു. പ്രേംനസീറിന്റെ അമ്മയും ഭാര്യയും സഹോദരിയും കാമുകിയും ആയി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ തിരക്കുമൂലം അന്യഭാഷകളിൽ അഭിനയിച്ചില്ല. 

mohanlal-ponnama-combo

ലാലിന്റെ അമ്മ

മലയാളത്തിലെ ഒട്ടുമിക്ക നായകൻമാരുടെയും അമ്മയായിട്ടുണ്ടെങ്കിലും മോഹൻലാലിന്റെ അമ്മയായി അഭിനയിക്കാനാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്ന് കവിയൂർ പൊന്നമ്മ പറഞ്ഞിട്ടുണ്ട്. അൻപതോളം സിനിമകളിൽ കവിയൂർ പൊന്നമ്മയും മോഹൻലാലും അമ്മയും മകനുമായി അഭിനയിച്ചു. നടൻ തിലകന്റെ കൂടെയും അനായാസമായി  അഭിനയിക്കാൻ സാധിക്കുന്നു. കവിയൂർ പൊന്നമ്മയുടെ മകനായും (പെരിയാർ) സഹോദരനായും (തനിയാവർത്തനം) ഭർത്താവായും (സന്ദേശം, ജാതകം, കിരീടം, ചെങ്കോൽ, കുടുംബവിശേഷം, സന്താനഗോപാലം) തിലകൻ‍ അഭിനയിച്ചിട്ടുണ്ട്

mohanlal-natturajav