തൃശൂർ പൂരം അന്വേഷണത്തിൽ തിരുവമ്പാടി ദേവസ്വത്തിലെ കോൺഗ്രസ് അനുഭാവികളെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമം അംഗീകരിക്കില്ലെന്ന് കെ.മുരളീധരൻ. ദേവസ്വം ജനറൽസെക്രട്ടറിയായ ഗിരീഷ് കുമാർ തിരഞ്ഞെടുപ്പ് സമയത്ത് തന്റെ ബൂത്ത് കമ്മിറ്റി ചെയർമാനായിരുന്നു. എന്നാൽ, ഗിരീഷ് രാഷ്ട്രീയം കളിച്ചിട്ടില്ലെന്ന് മുരളീ മനോരമന്യൂസിനോട് പറഞ്ഞു. ശനിയാഴ്ച കെ.പി.സി.സി തൃശൂരിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
അതേസമയം, തൃശൂർ പൂരം കലക്കലിനേക്കുറിച്ചുള്ള സ്വന്തം അന്വേഷണത്തിലൂടെ സ്വയം കുറ്റവിമുക്തനാകാനുള്ള എഡിജിപി അജിത് കുമാറിന്‍റെ നീക്കത്തിന് തടയിട്ട് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ്. മുഖ്യമന്ത്രിക്ക് കൈമാറിയ പൂരം റിപ്പോർട്ടിൽ നിർദേശങ്ങൾക്ക് ഒപ്പം എഡിജിപിയുടെ വീഴ്ചകൾ അക്കമിട്ട് ഡിജിപി എഴുതി ചേർത്തു. പൂരം അലങ്കോലപ്പെട്ടത് അറിഞ്ഞിട്ടും അജിത് കുമാർ ഇടപെട്ടില്ലെന്നും അന്വേഷണം മാസങ്ങളോളം വൈകിപ്പിച്ചെന്നും കുറ്റപ്പെടുത്തൽ. എഡിജിപിക്കെതിരായ ഡിജിപിയുടെ റിപ്പോർട്ടിൽ മുഖ്യമന്ത്രി എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ആകാംക്ഷ. റിപ്പോർട്ട് മുഖ്യമന്ത്രിക്ക് ലഭിച്ച ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം ഇന്ന് ചേരും.