selvaraj-priya-vlogers-death

തിരുവനന്തപുരത്തെ വ്ലോഗര്‍മാരായ ദമ്പതിമാരുടെ മരണം വിശ്വസിക്കാനാകാതെ സോഷ്യല്‍ ലോകം. രണ്ട് ദിവസം മുന്‍പാണ് ദമ്പതികള്‍ അവസാന വിഡിയോ തങ്ങളുടെ യൂട്യൂബ് ചാനലില്‍ അപ്‌ലോ‍ഡ് ചെയ്തിരുന്നത്. 'വിട പറയുകയാണെന്‍ ജന്‍മം' എന്ന പാട്ടിനൊപ്പം ജീവിതത്തിലെ മനോഹരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയായിരുന്നു വിഡിയോ. വിഡിയോ അപ്‌ലോഡ് ചെയ്തതിന് പിന്നാലെ എന്തെങ്കിലും പ്രശ്നമുണ്ടോ? എന്താണ് ഇങ്ങനെ ഒരു വിഡിയോ ഇടാന്‍ എന്നിങ്ങനെ ചോദ്യങ്ങളുമായി സബ്സ്ക്രൈബേഴ്സും രംഗത്തെത്തിയിരുന്നു. എന്നാല്‍ ആ ചോദ്യങ്ങളെത്തും മുന്‍പേ സെല്‍വരാജും പ്രിയയും യാത്രയായിട്ടുണ്ടാകണം. ഇരുവരുടെയും അവസാന വിഡിയോക്ക് താഴെ കമന്‍റ് സെക്ഷനില്‍ ഉത്തരമില്ലാതെ ആ ചോദ്യങ്ങള്‍ ഇപ്പോളും അവശേഷിക്കുന്നുണ്ട്. 

പ്രിയ ചേച്ചി, പ്രിയമ്മേ എന്നിങ്ങനെയുള്ള സ്നേഹത്തോടെയുള്ള വിളികള്‍ സെല്‍വരാജിന്‍റെയും പ്രിയയുടെയും യൂട്യൂബ് വിഡിയോകളുടെ കമന്‍റ് സെക്ഷനില്‍ കാണാം. അവസാന വിഡിയോ അപ്‌ലോഡ് ചെയ്യുന്നതിന് മുന്‍പ് ലൈവുകളില്‍ കാണാത്തതിനാല്‍ അന്വേഷണവുമായും ആരാധകരെത്തിയിരുന്നു. ‘പ്രിയ ചേച്ചി എന്തുപറ്റി. ഇങ്ങനെ ഒരു വിഡിയോ. എന്തെങ്കിലും സങ്കടം ഉണ്ടോ. രണ്ടുദിവസമായി ലൈവും കാണുന്നില്ല’, ‘വിശ്വസിക്കാൻ കഴിയുന്നില്ല ഇത് സത്യം തന്നെയാണോ... മിനിഞ്ഞാന്ന് കൂടെ ലൈവിൽ വന്നിരുന്നു, ഒപ്പം ചിരിച്ചതല്ലേ പ്രിയമ്മേ.. ഒരു സൂചന പോലും തന്നില്ലാലോ..’ എന്നിങ്ങനെ വ്യാകുലപ്പെടുകയാണ് ആരാധകര്‍. ALSO READ: 'വിട പറയുകയാണെന്‍ ജന്‍മം'...; വിഡിയോയ്​ക്ക് പിന്നാലെ വ്ലോഗര്‍ ദമ്പതിമാര്‍ ജീവനൊടുക്കി...

പാചക വിഡിയോകളാണ് യൂട്യൂബ് ചാനലിലൂടെ ഇവര്‍ പങ്കുവച്ചിരുന്നതിലേറെയും. കൂടാതെ വീട്ടുജോലികള്‍ രണ്ടുപേരും കൂടി ചെയ്യുന്നതും വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പമുള്ള വിഡിയോകളും കാണാം. പതിനേഴായിരത്തോളം സബ്സ്ക്രൈബേഴ്സാണ് യൂട്യൂബില്‍ മാത്രമുണ്ടായിരുന്നത്. രണ്ടു ദിവസം മുന്‍പാണ് ഇരുവരുടെയും അവസാന വിഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇരുവരുടെയും മൃതദേഹത്തിനും രണ്ട് ദിവസത്തെ പഴക്കമുണ്ട്. വിഡിയോ അപ്​ലോഡ് ചെയ്തതിന് പിന്നാലെ ജീവനൊടുക്കിയതാവാമെന്നാണ് പ്രാഥമിക നിഗമനം. സെല്‍വരാജിനെ തൂങ്ങിമരിച്ച നിലയിലും ഭാര്യ പ്രിയയെ കട്ടിലില്‍ മരിച്ചനിലയിലുമാണ് കണ്ടെത്തിയത്. ഭാര്യ പ്രിയയെ കൊലപ്പെടുത്തിയ ശേഷം സെല്‍വരാജ് ജീവനൊടുക്കിയതാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Followers reaction in vloger couple death, Thiruvananthapuram