ഇടുക്കി തൊട്ടിയാർ ജലവൈദ്യുതി പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 188 കോടി ചെലവിൽ 40 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കും വിധമാണ് പദ്ധതി വിഭവനം ചെയ്തിരിക്കുന്നത്. 2040 ഓടെ കേരളത്തെ പുനരുപയോഗ ഊർജോൽപ്പാദന സംസ്ഥാനമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പീക്ക് സമയങ്ങളിൽ ഉൾപ്പെടെ നേരിടുന്ന ഊർജ പ്രതിസന്ധിക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതിയാണ് 15 വർഷങ്ങൾക്കിപ്പുറം യാഥാർഥ്യമായത്. പ്രതിവർഷം ഇവിടെ നിന്ന് 99 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാകും. ചാലക്കുടി സബ് സ്റ്റേഷൻ വഴിയാണ് വൈദ്യുതി വിതരണം ചെയ്യുക
വേനൽ കടുക്കുമ്പോൾ ദേവിയാറിൽ ജലനിരപ്പ് തഴുന്നതോടെ തൊട്ടിയാറിൽ വൈദ്യുതി ഉൽപ്പാദനം സാധ്യമല്ല. എങ്കിലും കാലവർഷത്തെ ആശ്രയിച്ച് എട്ട് മാസത്തോളം വൈദ്യുതി ഉൽപ്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസൽ വിപുലീകരണ പദ്ധതി പൂർത്തിയാകുന്നതോടെ 100 മെഗാവാട്ട് വൈദ്യുതി കേരള ഗ്രിഡിലേക്ക് ചേർക്കപ്പെടും