സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം തുടരുന്ന ആശാ പ്രവര്‍ത്തകര്‍ സമരം കടുപ്പിക്കുന്നു. 24 മുതല്‍ കൂട്ട നിരാഹാരം ആരംഭിക്കും. മൂന്നാംദിവസവും ആശമാര്‍ തുടരുന്ന അനിശ്ചിതകാല നിരാഹാര സമരത്തില്‍ ആരോഗ്യനില വഷളായ ആർ.ഷീജയെ ആശുപത്രിയിലേക്ക് മാറ്റി. ആശ സമരത്തില്‍ കേന്ദ്രനയം മാറ്റാതെ ഒന്നും ചെയ്യാനാവില്ലെന്ന് മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. കേന്ദ്രമന്ത്രിയെ കാണാന്‍ ഇനിയും അനുമതി തേടുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.
ആശാ വർക്കർമാരുടെ സമരത്തിൽ സർക്കാർ കള്ളക്കളി കളിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. മുഖ്യമന്ത്രി ചർച്ചയ്ക്ക് തയ്യാറാകണം. കേന്ദ്രവും സംസ്ഥാനവും ഓണറേറിയം കൂട്ടണം. കേരളം ആദ്യം ഓണറേറിയം കൂട്ടി മാതൃകയാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഐഎന്‍ടിയുസി സമരത്തിൽ നിന്ന് മാറി നിന്നിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, ആശമാര്‍ക്ക് ആശ്വാസവുമായി രംഗത്തെത്തിയിരിക്കുകയാണ് പത്തനംതിട്ട വെച്ചൂച്ചിറ പഞ്ചായത്ത്. ആശമാര്‍ക്ക് മാസം 2000 രൂപ അധികം നല്‍കാനാണ് പഞ്ചായത്തിന്‍റെ തീരുമാനം. ഇതിനായി 5 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. 15 പേര്‍ക്ക് വേതനത്തിനായി 3.6 ലക്ഷവും യൂണിഫോമിന് 1.4 ലക്ഷവും വകയിരുത്തി. അനുമതി ലഭിച്ചാല്‍ നടപ്പാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.