കോളജുകള്‍ക്കിടയില്‍ സെലിബ്രിറ്റി സ്റ്റാറ്റസുള്ള കോളജാണ് കൊച്ചിയിലെ സെന്‍റ് തെരേസാസ്. വെറും നാല്‍പത്തിയൊന്നു വിദ്യാര്‍ഥികളുമായി തുടങ്ങിയ കോളജ് നൂറാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഒരു വര്‍ഷം നീളുന്ന ആഘോഷപരിപാടികളാണ് ശതാബ്ദിയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്നത്.
നാല്‍പത്തിയൊന്ന് വിദ്യാര്‍ഥിനികള്‍ 1952 ല്‍ പഠിക്കാനെത്തിയത് വലിയ മാറ്റമായിരുന്നു. തിരുക്കൊച്ചിയിലെ ആദ്യ വനിതാ കോളജ്, കേരളത്തിലെ രണ്ടാമത്തെയും. പതിനാറാം നൂറ്റാണ്ടിലെ വിശുദ്ധ, ആവിലയിലെ സെന്‍റ് തെരേസയുടെ പേരിലുള്ള ശതാബ്ദി നിറവിലാണിന്ന്.
ഉന്നത വിദ്യാഭ്യാസ രംഗത്ത് ആണ്‍–പെണ്‍ സമത്വത്തിന്‍റെ തറക്കല്ലുകള്‍ ഇട്ട കോളജിന്, ലോക ചരിത്രത്തിന്‍റെ പാഠപുസ്തകത്തിലുമുണ്ട് ഒരിടം . രണ്ടാം ലോക മഹായുദ്ധകാലത്ത്, പരുക്കേറ്റ സൈനികരെ പരിചരിക്കാന്‍ മിലിട്ടറി ആശുപത്രിയാക്കി മാറ്റി. വിദ്യാര്‍ഥികളെ കൂട്ടി തൃശൂരിലെ പുതിയ കെട്ടിടത്തിലേക്ക് പോകേണ്ടി വന്നെങ്കിലും രണ്ടുവര്‍ഷങ്ങള്‍ക്കിപ്പുറം തിരിച്ചുവന്നു. പെണ്‍കുട്ടികളെ സ്വയംപര്യാപ്തരാക്കുകയിരുന്നു ലക്ഷ്യം. തുടക്കക്കാലത്ത്, കയര്‍ പിരിക്കല്‍ തുടങ്ങിയ കൈത്തൊഴിലുകള്‍ പഠിപ്പിച്ചിരുന്നു.
കേരളത്തിന്‍റെ ആദ്യ വനിതാ മന്ത്രി കെ.ആര്‍ ഗൗരിയമ്മ മുതല്‍ തുടങ്ങുന്നു പൂര്‍വവിദ്യാര്‍ഥികളുടെ പെരുമ. എഴുത്തുകാരായ വിജയലക്ഷ്മി, എഎസ് പ്രിയ, സിനിമാ താരങ്ങളായ പൂര്‍ണിമ ഇന്ദ്രജിത്, അസിന്‍, രഞ്‍ജിനി ഹരിദാസ്, രഞ്ജിനി ജോസ് എന്നിങ്ങനെ ആ പട്ടിക നീളുന്നു. കോളജുകള്‍ക്കിടയില്‍ ഒരു സെലിബ്രിറ്റി സ്റ്റാറ്റസുണ്ട്, സെന്‍റ് തേരാസസിന്. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവടക്കം സന്ദര്‍ശകരായെത്തി. പെണ്‍മ ആഘോഷമാക്കുന്നൊരിടം. പുതിയ ഫാഷന്‍ സങ്കല്‍പങ്ങള്‍ ആദ്യം കൊച്ചിക്കാരറിയുന്നത്, സെന്‍റ് തെരേസാസിലൂടെയാണ്.
2014ല്‍ സ്വയംഭരണാനുമതി ലഭിച്ച കോളജ് എക്കാലത്തും പഠനമികവിന് ദേശീയതലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.കലാരംഗത്തും മുന്നിലായിരുന്നു, സെന്‍റ്.തെരേസാസ്. എംജി യൂണിവേഴ്സിറ്റി കലോത്‍സവത്തില്‍ പെണ്‍പുലികള്‍ പൊരുതിനേടിയ കിരീടങ്ങള്‍ തന്ന അതിന് തെളിവ്. ആയിരത്തിലധികം ഗ്രന്ഥങ്ങളുള്ള വായനശാല കോളജിന്‍റെ സ്വകാര്യ അഹങ്കാരമാണ്. ലാഗ്വാജ്– മീഡിയ ലാബും സ്റ്റുഡിയോയും മാറിയ കാലത്തിന്‍റെ പഠനമുറികളായി. ജില്ലയിലെ ആദ്യ കമ്മ്യൂണിറ്റി എഫ്എം റേഡിയോയും സെന്‍റ് തേരേസാസിന് സ്വന്തം. നൂറാം വര്‍ഷത്തിലേക്ക് കടക്കുമ്ബോള്‍ വിപുലമായ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്.