കോട്ടയം മറിയപ്പള്ളിയിലെ മ്യൂസിയത്തില്‍ എഴുത്തുകാരന്‍ കാരൂർ നീലകണ്ഠപ്പിള്ളയുടെ പ്രതിമ കണ്ട അമ്പരപ്പില്‍ ചെറുമകനും സംവിധായകനുമായ വേണു. തന്റെ മുത്തച്ഛനുമായി ഒരു രൂപസാദൃശ്യവുമില്ലാത്ത പ്രതിമ, ഏതോ അജ്ഞാത സാഹിത്യകാരന്റേതെന്ന പേരില്‍ സ്ഥാപിക്കുകയാഃണ് ഉചിതമെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.
ഈ മാസം 19ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന അക്ഷരം മ്യൂസിയത്തിലെ കാരൂർ നീലകണ്ഠപിള്ളയുടെ പ്രതിമയെ ചൊല്ലിയാണ് വിവാദം. സംവിധായകനും ഛായയഗ്രഹകനുമായ വേണുവിന് 17 വയസ്സുള്ളപ്പോഴാണ് മുത്തശ്ശൻ കാരൂർ
നീലകണ്ഠപ്പിള്ള മരിക്കുന്നത്. കുട്ടിക്കാലം മുതൽ അദ്ദേഹത്തിന് ഒപ്പം ചെലവിട്ടിട്ടുള്ള വേണു മ്യൂസിയത്തിലെ പ്രതിമയ്ക്ക് മുത്തച്ഛന്റെ മുഖമല്ലെന്ന് ആരോപിക്കുന്നു
ശില്പനിർമ്മാണത്തിന്റെയോ സ്ഥാപിക്കുന്നതിന്റെയോ ഒരു ഘട്ടത്തിലും തന്നെയോ അമ്മയെയോ സംഘാടകർ ബന്ധപ്പെട്ടിരുന്നില്ലെന്നും വേണു പറയുന്നു. ഇക്കാര്യങ്ങളൊക്കെ പരിഗണിച്ച് കാരൂരിന്റെ പേരിൽ വെച്ചിരിക്കുന്ന പ്രതിമ അവിടെ നിന്ന് നീക്കം ചെയ്യണമെന്നാണ് വേണുവിന്റെ അഭിപ്രായം. ശില്പി ശ്രീകുമാർ ഉണ്ണികൃഷ്ണനാണ് കൃഷ്ണശിലയിൽ കാരൂരിന്റെ പ്രതിമ പൂർത്തിയാക്കിയത്.മറിയപ്പള്ളിയിലെ ഇന്ത്യ പ്രസിന്റെ സ്ഥലത്ത് സഹകരണ വകുപ്പിന്റെയും സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെയും നേതൃത്വത്തിലാണ് അക്ഷരം മ്യൂസിയം ഒരുങ്ങുന്നത്. സാഹിത്യപ്രവർത്തക സഹകരണ സംഘം സ്ഥാപകരിൽ ഒരാളായ കാരൂർ നീലകണ്ഠപ്പിള്ളയെ ആദരിക്കുന്നതിന്റെ ഭാഗമായാണ് പ്രതിമ സ്ഥാപിച്ചത്.