താമരശ്ശേരി വിദ്യാർഥി സംഘർഷത്തിനിടെ 15കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍, ആരോപണങ്ങളുമായി പിതാവ് രംഗത്ത്. സര്‍ക്കാരിലും നീതിപീഠത്തിലും ഉറച്ച വിശ്വാസമുണ്ടെന്നും, മകനെ ഇല്ലാതാക്കിയവര്‍ക്ക് കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കണമെന്നും കൊല്ലപ്പെട്ട ഷഹബാസിന്‍റെ പിതാവ് പറഞ്ഞു.

'ചില രക്ഷിതാക്കള്‍ മാരകായുധം കുട്ടികള്‍ക്ക് കൊടുത്തു വിട്ടതാണ്. വലിയ ആള്‍ക്കാരില്‍ പലരും ഈ ആക്രമണം ദൂരെ നിന്ന് നോക്കി നില്‍ക്കുകയാണ്. പ്രതികളായ കുട്ടികളുടെ ഏട്ടന്മാരായ ആളുകളൊക്കെ എന്‍റെ കുട്ടിയെ അടിക്കുന്നത് കണ്ട് നില്പുണ്ടായിരുന്നു.  

പുറത്ത് നിന്ന് ആരേലും പിടിച്ചുമാറ്റാന്‍ വന്നാല്‍, ഞങ്ങള്‍ ഇടപെടും എന്ന തരത്തിലാണ് വലിയവര്‍ നോക്കി നിന്നത്. വളഞ്ഞിട്ട് കൂട്ടംകൂടിയാണ് മോനെ അടിച്ചത്. അത് കണ്ട കാഴ്ച്ചക്കാരുണ്ട്. അവര്‍ പുറത്ത് പറയാന്‍ ഭയം മൂലം മടിക്കുന്നതാണ്. ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട ആളുകള്‍ ഈ 15 വയസുള്ള കുട്ടികള്‍ക്ക് പിന്നിലുണ്ട്'. അവരാണ് കുട്ടികളെ സപ്പോര്‍ട്ട് ചെയ്യുന്നതും ആക്രമിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

'പത്ത് പതിനഞ്ച് ദിവസം കഴിഞ്ഞാല്‍ ഈ കുട്ടികള്‍ വീണ്ടും തിരിച്ചിറങ്ങി ഇതു തന്നെ കാട്ടുമെന്നാണ് എല്ലാവരും പറയുന്നത്. രാഷ്ട്രീയ സ്വാധീനത്തിന്‍റെ പേരില്‍ ആരെയും വെറുതേ വിടരുത്. മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് മോനെ ആക്രമിച്ചത്. വെറെ ഒരു കുട്ടിക്കും ഈ അവസ്ഥ വരരുത്. പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണം. സാധാരണക്കാര്‍ക്ക് ഇത് താങ്ങാനാവില്ല. അന്നന്ന് കിട്ടണ ശമ്പളം പോര കുട്ടികളെ വളര്‍ത്താന്‍. കഷ്ടപ്പെട്ടാണ് അവനെ വളര്‍ത്തിക്കൊണ്ടുവന്നത്.

നീതിപീഠം കൈയ്യൊഴിഞ്ഞാല്‍ ഒരു തുണ്ട് കയറില്‍ എല്ലാം അവസാനിപ്പിക്കും. സമനില തെറ്റിയാണ് നില്‍ക്കുന്നത്. അവന്‍റെ ഉമ്മ സ്വയംബോധമില്ലാതെ കിടക്കുകയാണ്. കൊച്ച് കുഞ്ഞുണ്ട്. വല്ലാത്ത സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. രാഷ്ട്രീയത്തില്‍ സ്വാധീനമുള്ളയാളുകളാണ് പ്രതികളായ കുട്ടികളില്‍ പലരുടെയും രക്ഷിതാക്കള്‍'. അവരുടെ മക്കളെ അവര്‍ രക്ഷിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുമെന്നും അത് അനുവദിക്കരുതെന്നും അദ്ദേഹം നിറകണ്ണുകളോടെ പറയുന്നു. 

കുറ്റക്കാരായ മുഴുവന്‍ വിദ്യാര്‍ഥികളെയും കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി. ഇതിനായി കൂടുതല്‍ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്. ആക്രമണത്തിന് ഉപയോഗിച്ച നഞ്ചക്ക് ഒരു കുട്ടിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തില്‍, കൂടുതൽ കുട്ടികൾക്കെതിരെ കേസെടുക്കാനാണ് പൊലീസിന്‍റെ തീരുമാനം. 

വിഷയത്തിൽ നേരിട്ട് ഇടപെട്ടവരെക്കുറിച്ചുള്ള ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് പൊലീസ്. പിടിയിലായ അഞ്ച് വിദ്യാര്‍ഥികള്‍ സ്ഥിരം പ്രശ്നക്കാരെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞവര്‍ഷം ഈ കുട്ടികളുണ്ടാക്കിയ അടിയില്‍, പത്താംക്ലാസിലെ രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിരുന്നു.

അറസ്റ്റിലായ താമരശേരി ഹയര്‍ സെക്കന്ററി സ്കൂളിലെ അഞ്ചുവിദ്യാര്‍ഥികള്‍ക്കെതിരെയാണ് നിലവില്‍ കൊലപാതകുറ്റം ചുമത്തിയിരിക്കുന്നത്.  ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ ഹാജരാക്കിയ ഇവരെ വെള്ളിമാട് കുന്നിലെ ഒബ് സര്‍വേഷന്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. തിങ്കളാഴ്ച പൊലീസിന്റ സാന്നിധ്യത്തില്‍ ഇവരെ പത്താം ക്ലാസ് പരീക്ഷയെഴുതിക്കും. 

അടിയുണ്ടാക്കിയ ഷഹബാസ് ഉള്‍പ്പെട്ട സംഘത്തില്‍ 3 സ്കൂളുകളിലെ കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എം ജെ ഹയര്‍ സെക്കന്ററി സ്കൂള്‍, ചക്കാലയ്ക്കല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, പൂനൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ എന്നിവിടങ്ങളിലെ കുട്ടികളാണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഘം 57 എന്ന ഗ്രൂപ്പിലൂടെയാണ് സംഘര്‍ഷത്തിന് ഇവര്‍ കോപ്പ് കൂട്ടിയത്. 

വിദ്യാർഥി സംഘർഷത്തിനിടെ പരുക്കേറ്റ പത്താം ക്ലാസുകാരൻ മരിച്ചത് തലയോട്ടി തകര്‍ന്നെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കട്ടിയുള്ള ആയുധം ഉപയോഗിച്ചുള്ള അടിയാണ് ഷഹബാസിന്റ തലയ്ക്ക് കിട്ടിയതെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. നഞ്ചക്ക് പോലുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഷഹബാസിനെ മര്‍ദിച്ചതെന്ന കുടുംബത്തിന്റ ആരോപണം ശരിവയ്ക്കുന്നതാണ് പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തലും. ഒരു കുട്ടിയുടെ വീട്ടില്‍ നിന്ന് നഞ്ചക്ക് കണ്ടെത്തുകയും ചെയ്തു.  

ENGLISH SUMMARY:

Thamarassery student death, Shahbaz's father's reaction