തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി കെ. വിധു (64) ഭാര്യയെ കൊലപ്പെടുത്തിയത് മറ്റൊരു സ്ത്രീയ്ക്കൊപ്പം ജീവിക്കാനെന്ന് പൊലീസ്. കാമുകിയുമായുള്ള ബന്ധം തുടര്‍ന്ന് പോകാന്‍ രോഗിയായ ഭാര്യ ഒരു തടസമാണെന്ന് ബോധ്യമായതോടെയാണ് കൊല ചെയ്യാന്‍ തീരുമാനിച്ചതെന്ന് പ്രതി കുറ്റസമ്മതം നടത്തി. സംഭവം സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീര്‍ത്ത വിധു കുടുങ്ങിയത് ഭാര്യയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ദുരൂഹതയെ തുടര്‍ന്നാണ്.
കഴിഞ്ഞ സെപ്തംബർ 26ന് രാത്രി എട്ടരയോടെ കിംസ് ആശുപത്രിക്ക് സമീപമുള്ള വീട്ടിലെ ഷീലയെ (58) ബെഡ്റൂമിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവ് വിധു തന്നെയാണ് നിലവിളിച്ച് ആളെക്കൂട്ടി, ഷീലയെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാര്‍ ഷീലയുടെ മരണം സ്ഥിരീകരിച്ചു. മെഡിക്കൽ കോളജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണവും തുടങ്ങി.
കഴുത്തിൽ ഷാൾ മുറുകിയതിലുണ്ടായ മുറിവും, ശ്വാസം മുട്ടലുമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നു. ഇതിന്‍റെ ചുവട് പിടിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ഭർത്താവ് വിധുവിലേക്ക് എത്തിയത്. നാല് വർഷമായി അസുഖബാധിതയായ ഭാര്യയെ ഇയാൾ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് മക്കളെ ചോദ്യം ചെയ്തതിപ്പോള്‍ മനസിലായി. തെളിവുകൾ ശേഖരിച്ചശേഷം നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.
കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും വേണ്ടി വിധുവിനെ (64) രണ്ട് ദിവസത്തിനുള്ളിൽ കസ്റ്റഡിയിൽ വാങ്ങും. ജില്ലാ ജയിലിൽ റിമാൻഡിലാണ് പ്രതിയിപ്പോള്‍. പ്രതിയുടെ ഫോണ്‍ പിടിച്ചെടുത്ത് സൈബർ സെല്ലിനു കൈമാറി. 2024 സെപ്തംബർ 26ന് ആയിരുന്നു സംഭവം. ഭാര്യ ചികിത്സയിലാണെന്നും ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചതെന്നതുകൂടി പരിഗണിച്ച്‌പോസ്റ്റ്‌മോർട്ടം ഒഴിവാക്കണമെന്നും വിധു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോസ്റ്റ്‌മോർട്ടത്തിലാണ് മരണത്തിൽ സംശയം ഉയർന്നത്. പോസ്റ്റ്മോര്‍ട്ടം ചെയ്തില്ലായിരുന്നുവെങ്കില്‍ ഈ കൊലപാതകം ആരും അറിയാതെ പോവുമായിരുന്നു.