ഒറ്റപ്പാലത്തു സ്വന്തം ഭൂമി സൗജന്യമായി നഗരസഭയ്ക്കു വിട്ടു നൽകി രണ്ടുപേർ. തോട്ടക്കര ഒന്നാം മൈൽ പാറക്കുളത്തിൽ പ്രേമവത്സല പത്ത് സെന്‍റും വരോട് മുളയ്ക്കൽ മുഹമ്മദ് ഷംസുദ്ദീൻ പന്ത്രണ്ട് സെന്‍റും ഭൂമിയാണ് വിട്ടു നൽകിയത്. നിർധന കുടുംബങ്ങൾക്ക് കൂരയും, വ്യായാമത്തിനായി പൊതു നീന്തൽക്കുളവും ഈ രണ്ട് ഭൂമിയിലും യാഥാർഥ്യമാവും.
കിടപ്പാടം ഇല്ലാത്തവർക്കു ഭവന നിർമാണത്തിനായാണ് പ്രേമവത്സല തോട്ടക്കര ഒന്നാം മൈലിലെ തന്‍റെ ഭൂമി വിട്ടുകൊടുത്തത്. ഭർത്താവിൻ്റെ മരണശേഷം ഒറ്റയ്ക്ക് താമസിക്കുന്ന പ്രേമവൽസല സ്വന്തമായി കൂരയില്ലാത്ത കുടുംബങ്ങളെ കൂടി ചേർത്ത് പിടിക്കാൻ തീരുമാനിക്കുകയായിരുന്നു.
പൊതുജനങ്ങൾക്കു വ്യായാമത്തിനു നീന്തൽക്കുളം നിർമിക്കാൻ ലക്ഷ്യമിട്ടാണു മുഹമ്മദ് ഷംസുദ്ദീൻ ചേരിക്കുന്ന് റോഡിലെ പന്ത്രണ്ട് സെൻ്റ് കൃഷി ഭൂമി സൗജന്യമായി നഗരസഭയ്ക്കു വിട്ടു കൊടുത്തത്. തീരുമാനത്തിൽ ഭാര്യ ആമിനയ്ക്കും രണ്ട് മക്കൾക്കും പൂർണ സമ്മതം. ഇരു ഭൂമികളുടെയും റജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി. നഗരസഭാ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭാ സെക്രട്ടറി എ.എസ്.പ്രദീപ് രേഖകൾ ഏറ്റുവാങ്ങി. ചെയർപഴ്സണ്‍ കെ.ജനകീദേവി, വൈസ് ചെയർമാൻ കെ.രാജേഷ് എന്നിവർ പങ്കെടുത്തു