rope-way

AI Generated Images

TOPICS COVERED

ആകാശക്കാഴ്ച്ചകളും പ്രകൃതിയുടെ വശ്യഭംഗിയും കണ്ടൊരു റോപ് വേ യാത്രയായാലോ? ഏഷ്യയിലെ ഏറ്റവും നീളമേറിയ റോപ് വേ ഷിംലയിലൊരുങ്ങുന്നു.  1,734.40 കോടി രൂപയാണ് പദ്ധതിച്ചെലവ്.   13.79 കിലോമീറ്ററാണ് റോപ് വേയുടെ ദൈര്‍ഘ്യം. ടൂറിസം മേഖലയുടെ വികസനത്തിനൊപ്പം ഗതാഗതക്കുരുക്കിന്‍റെ  ലഘൂകരണവുമാണ് താരാദേവി-ഷിംല റോപ് വേയിലൂടെ ഉദ്ദേശിക്കുന്നത്. റോപ് വേയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍  തുടങ്ങി.

ഏഷ്യയിലെ ഏറ്റവും നീളമേറിയതും ലോകത്തിലെ രണ്ടാമത്തേതുമായറോപ്പ് വേയാണ് ഷിംലയില്‍  ഒരുങ്ങുന്നത്. ബൊളീവിയയിലെ റോപ് വേയാണ് ലോകത്തിലെ ഏറ്റവും നീളമേറിയത്. 32 കിലോമീറ്റര്‍  ദൈര്‍ഘ്യമുള്ളതാണ് ബൊളീവിയിലെ റോപ്പ് വേ. താരാദേവി-ഷിംല റോപ് വേ പാതയുടെ നിര്‍മാണമേല്‍നോട്ടം നിര്‍വ്വഹിക്കുന്നത് ഹിമാചല്‍ പ്രദേശ് സര്‍ക്കാരിന്‍റെ പൊതു-സ്വകാര്യ പങ്കാളിത്ത സംവിധാനമായ റോപ് വേ ആന്‍ഡ് റാപിഡ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം ഡിവലപ്‌മെന്റ് കോര്‍പറേഷനാണ്. 660 ക്യാബിനുകളാണ് റോപ് വേ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ ക്യാബിനിലും 8-10 പേര്‍ക്ക് സുഖമായി ഇരുന്ന് സ‍ഞ്ചരിക്കാം.

മാ താരാദേവിയ്ക്കും സഞ്ജൗലിയ്ക്കും ഇടയില്‍ ഏകദേശം 60 കിലോമീറ്റര്‍ പ്രദേശത്തോളം റോപ് വേയുടെ സേവനം ലഭ്യമാകും. കൂടാതെ ഷിംലയ്ക്കും പരിസരപ്രദേശങ്ങളിലുമായി 15 പ്രധാന സ്റ്റേഷനുകളെ ഈ റോപ് വേ പാത ബന്ധിപ്പിക്കും. ഓരോ മണിക്കൂറിലുമായി ഇരുദിശകളിലേക്കുമുളള യാത്രയില്‍ 2000 യാത്രക്കാരെ വരെ അനുവധിക്കും. ഓരോ സ്റ്റേഷനുകളിലും രണ്ട്- മൂന്ന് മിനിറ്റ് ഇടവേളയില്‍ ക്യാബിനുകളെത്തും. റോപ് വേയുടെ സുഗമമായ പ്രവര്‍ത്തനത്തിനായി ബോര്‍ഡിങ് പോയന്റില്‍ 90 ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സജ്ജമാക്കും. കൂടാതെ എല്ലാ ക്യാബിനുകളിലും സോളാര്‍ പാനലുകളും ഘടിപ്പിക്കും. താരാദേവി-ഷിംല റോപ് വേ പാത സഞ്ചാരികള്‍ക്ക് മികച്ച യാത്രാനുഭവമായിരിക്കും സമ്മാനിക്കുക.