കോഴിക്കോട് വടകര മുക്കാളിയില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തെ കുടുംബങ്ങള്‍ ഭീതിയില്‍. ഏതു നിമിഷവും നിലംപതിക്കാവുന്ന സ്ഥിതിയിലാണ് മണ്ണെടുത്ത ഭാഗത്തിനോട് ചേര്‍ന്നുള്ള വീടുകള്‍. താത്കാലിക പരിഹാരത്തിനപ്പുറം ഇവരെ പുനരധിവസിപ്പിക്കണമെന്നാണ് ആവശ്യം.
കഴിഞ്ഞ ദിവസത്തെ കനത്ത മഴയിലാണ് കോണ്‍ക്രീറ്റ് ഭിത്തിയും മണ്ണും തിരക്കേറിയ പാതയിലേക്ക് ഇടിഞ്ഞു വീണത്. സമീപത്തു താമസിക്കുന്നവര്‍ക്ക് വീട്ടിലേക്ക് പോകാനുള്ള വഴിയും തടസപ്പെട്ടു. ഇതോടെ മുകളില്‍ താമസിക്കുന്ന നാലു കുടുംബങ്ങളും ആശങ്കയിലായി.
സ്ഥലം സന്ദര്‍ശിക്കാന്‍ സാങ്കേതിക വിദഗ്ധര്‍ എത്താന്‍ വൈകിയതോടെ നാട്ടുകാര്‍ ദേശീയ പാത ഉപരോധിച്ചിരുന്നു. സമീപത്തെ അപകടഭീഷണിയുള്ള കുടുംബങ്ങളെ ഉടന്‍ മാറ്റി പാർപ്പിക്കുമെന്ന് ഡപ്യൂട്ടി കലക്ടർ അറിയിച്ചെങ്കിലും നടപടി വൈകുകയാണ്. നേരത്തെയും ഈ ഭാഗത്ത് മണ്ണിടിഞ്ഞിരുന്നു. അന്ന് പൊതുമരാമത്ത് പറഞ്ഞതനുസരിച്ച് ദേശീയപാത അതോറിറ്റി കെട്ടിയ ഭിത്തിയാണ് നിലം പതിച്ചത്. കനത്ത മഴപെയ്താല്‍ ഇനിയും മണ്ണിടിയാന്‍ സാധ്യതയുണ്ട്. ധാരളം വാഹനങ്ങള്‍ കടന്നു പോകുന്ന വഴി ആയതിനാല്‍ യാത്രക്കാരും ആശങ്കയിലാണ്.