തിരുവനന്തപുരം നഗരത്തിന്‍റെ സുരക്ഷയും പ്രൗഢിയും വിളിച്ചോതുന്നതാണ് കോട്ട മതിലുകൾ. തലസ്ഥാനത്തെ പൈതൃക സ്മാരകമായ കോട്ടമതിലുകളിൽ പലതും ഇപ്പോൾ അപകടാവസ്ഥയിൽ. പല കോട്ടകളുടെയും പ്ലാസ്റ്ററിങ് അടർന്നു വീണ് മാസങ്ങളായിട്ടും നടപടിയില്ല. പടിഞ്ഞാറെ കോട്ടയുടെ കവാടത്തിന്‍റെ ഒരു ഭാഗത്തെ പ്ലാസ്റ്ററിങ് തകർന്നത് കഴിഞ്ഞ ദിവസമായിരുന്നു.
ചരിത്രവും സംസ്കാരവും ചേരുന്ന തിരുവനന്തപുരത്തിന്‍റെ ഹൃദയഭാഗം, അതാണ് കിഴക്കേകോട്ട. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനും അതിന്‍റെ ചുറ്റുമായി ആദ്യം നിർമ്മിച്ച കോട്ടകളാണ് ഇത്. മാർത്താണ്ഡ വർമ്മയുടെ ഭരണകാലത്ത് കല്ലും ചുണ്ണാമ്പും ഉപയോഗിച്ചു ഏകദേശം 20 അടി ഉയരത്തിൽ നിർമ്മിക്കപ്പെട്ട ഈ കോട്ട മതിലുകളിൽ ആഴത്തിലുള്ള വിള്ളലുകൾ രൂപപ്പെട്ടു. കോട്ട മതിലിനോട് ചേർന്ന് എലിയും പെരുചാഴിയും താവളമാക്കിയ വലിയ ഗർത്തങ്ങൾ. പഴവങാടിയിലെ കോട്ടയും സിംഹ കോട്ടയും, വെട്ടിമുറിച്ച കോട്ടയും എല്ലാം തകർച്ചയുടെ വക്കിലാണ്.
അട്ടക്കുളങ്ങര–ഈഞ്ചയ്ക്കൽ റോഡിലെ തെക്കേക്കോട്ടയും അനുബന്ധ മതിലുകളിലും വിള്ളലുകൾ വീണിട്ട് മാസങ്ങളായി. കോട്ട മതിലുകൾ നിർമിച്ചിരിക്കുന്നത് ശാസ്ത്രീയമായ രീതിയിലാണ്. അതിനെക്കുറിച്ച് മതിലകം രേഖകളിലും വ്യക്തമാക്കുന്നു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിലെ പ്രധാനകവാടമായ കിഴക്കേകോട്ടയുടെ പ്ലാസ്റ്ററിങ് ഇളകിതുടങ്ങിയിട്ട് മാസങ്ങളായി.