അടൂർ താലൂക്ക് ആശുപത്രിയിൽ ഒ. പി. ടിക്കറ്റ് കിട്ടാൻ മണിക്കൂറുകൾ കാത്തുനിന്ന് രോഗികൾ. കൗണ്ടറുകളിൽ ആവശ്യത്തിന് ആളില്ലാത്തതാണ് പ്രശ്നം. പലവട്ടം നാട്ടുകാർ പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ല

അടൂർ താലൂക്ക് ആശുപത്രിയിലെ ഒ.പി ടിക്കറ്റ് കൗണ്ടറുകളിൽ അതിരാവിലെ എത്തിയാലും മണിക്കൂറുകൾ കാത്തു നിൽക്കേണ്ട അവസ്ഥയാണ്. രോഗികളും, സ്ത്രീകളും, പ്രായമായവരും, കുട്ടികളുമായി വരുന്നവരും ദുരിതത്തിലായി. പ്രായമായവർക്കും ഗർഭിണികൾക്കും പ്രത്യേക ക്യൂ ഇല്ല. ക്യൂ നിൽക്കുന്നവരിൽ പലരും തളർന്നു വീഴുന്നതും പതിവാണ്.

മിക്ക ദിവസവും കൗണ്ടറിൽ ഒരാളെ കാണു. പരാതി പറഞ്ഞാൽ മാത്രം ഒരാൾ കൂടി വരും. കാത്തുനിന്ന് ടിക്കറ്റ് വാങ്ങി ഡോക്ടറെ കാണാൻ ചെല്ലുമ്പോഴേക്കും ഡ്യൂട്ടി സമയം കഴിഞ്ഞിട്ടുണ്ടാവും. അടുത്ത ദിവസം ടിക്കറ്റ് എടുക്കാൻ വന്നാലും സമാനമാണ് സ്ഥിതി. കൗണ്ടറിന് മുന്നിൽ നീണ്ട ക്യൂ ഇല്ലാത്ത സമയം അപൂർവ്വം ആണ്. ജീവനക്കാരെ മറ്റുപല ജോലികൾക്കും നിയോഗിക്കുന്നതാണ് പ്രധാന പ്രശ്നം . മതിയായ ജീവനക്കാരെ നിയോഗിച്ച് എല്ലാ കൗണ്ടറുകളും പ്രവർത്തിപ്പിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. 

ENGLISH SUMMARY:

Employee shortage in Adoot taluk hospital, people demanded to fill vacancies.