ദക്ഷിണാഫ്രിക്കയെ 50 റണ്‍സിനു തോല്‍പിച്ച് ന്യൂസീലന്‍ഡ് ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍. ന്യൂസീലന്‍ഡ് 362/6, ദക്ഷിണാഫ്രിക്ക 312/9. രചിന്‍ രവീന്ദ്രയും കെയിന്‍ വില്യംസനും സെഞ്ചറി നേടി. ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍ അവസാന പന്തില്‍ രണ്ടുറണ്‍സ് നേടി സെഞ്ചുറി നേട്ടം സ്വന്തമാക്കി. ഇന്ത്യ – ന്യൂസീലന്‍ഡ് ഫൈനല്‍ ഞായറാഴ്ച ദുബായില്‍ നടക്കും.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 362 റൺസെടുത്തപ്പോൾ, ദക്ഷിണാഫ്രിക്കയുടെ മറുപടി 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 312 റൺസിൽ അവസാനിച്ചു. പിരിയാത്ത പത്താം വിക്കറ്റിൽ ലുങ്കി എൻഗിഡിക്കൊപ്പം 27 പന്തിൽ 56 റൺസ് അടിച്ചുകൂട്ടിയാണ് ഡേവിഡ് മില്ലർ ദക്ഷിണാഫ്രിക്കയുടെ തോൽവിഭാരം കുറച്ചത്. ഇതിൽ എൻഗിഡിയുടെ സംഭാവന ഒറ്റ റൺ മാത്രം. 10 ഓവറിൽ 43 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് പിഴുത ക്യാപ്റ്റൻ മിച്ചൽ സാന്റ്നറിന്റെ നേതൃത്വത്തിലാണ് കിവീസ് ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെ തളച്ചത്.