Dubai: Indian cricket team celebrate holding the trophy after their win against New Zealand in the ICC Champions Trophy 2025 final cricket match, in Dubai, UAE, Sunday, March 9, 2025. India won by 4 wickets to lift the ICC Champions Trophy 2025. (PTI Photo/ Arun Sharma) (PTI03_09_2025_000656B)
ലോക ക്രിക്കറ്റില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് ലോക ക്രിക്കറ്റേഴ്സ് അസോസിയേഷന്‍ റിപ്പോര്‍ട്ട്. രാജ്യാന്തര മല്‍സരങ്ങള്‍ക്ക് തടസമാകാത്ത രീതിയില്‍ ട്വന്‍റി 20 ലീഗുകള്‍ നടത്താന്‍ പ്രത്യേക മോഡല്‍ നിര്‍ദ്ദേശിച്ചും വരുമാനം വീതംവയ്ക്കുന്നതിന് പുതിയ രീതി നിര്‍ദ്ദേശിക്കുന്നതുമാണ് റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങളിലെ ക്രിക്കറ്റ് താരങ്ങളുടെ അസോസിയേഷന്‍റെ രാജ്യാന്തര സംഘടനയാണ് ലോക ക്രിക്കറ്റേഴ്സ് അസോസിയേഷന്‍.
84 ദിവസത്തേക്ക് രാജ്യാന്തര ക്രിക്കറ്റിനെ ബാധിക്കാത്ത രീതിയില്‍ 21 ദിവസ കാലാവധിയുള്ള നാല് രാജ്യാന്തര വിന്‍ഡോ ആണ് നിര്‍ദ്ദേശിക്കുന്നത്. ഈ സമയത്ത് രാജ്യങ്ങള്‍ക്ക് സീരിസുകള്‍ കളിക്കാം. ഓരോ ഫോര്‍മാറ്റിലും കുറഞ്ഞത് ഒരു മത്സരമെങ്കിലുംവേണം. ഇതിന് പുറമെ രാജ്യങ്ങള്‍ക്ക് മല്‍സരങ്ങള്‍ സംഘടിപ്പിക്കാനും സാധിക്കും. ഇതിലൂടെ ഐപിഎല്‍ പോലുള്ള ട്വന്‍റി20 ലീഗുകളുമായി രാജ്യാന്തര മല്‍സരങ്ങള്‍ ഒന്നിച്ചുവരുന്നത് ഒഴിവാക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ട്വന്‍റി 20 ലീഗുകൾക്ക് വിന്‍ഡോ ഇല്ലാത്തതിനാല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ ഒഴിവാക്കാന്‍ കളിക്കാർ ദേശീയ കരാർ ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്നു എന്നാണ് ലോക ക്രിക്കറ്റേഴ്സ് അസോസിയേഷന്‍ പറയുന്നത്. 2028 ല്‍ ഈ നിയമങ്ങള്‍ പുരുഷ ക്രിക്കറ്റിലും 2029 ന് ശേഷം വനിതാ ക്രിക്കറ്റിലും നടപ്പിലാക്കാനാണ് നിര്‍ദ്ദേശം.
ഐസിസിയുടെ വരുമാനം അനുസരിച്ച് താരങ്ങള്‍ക്ക് വരുമാനമില്ലെന്നും ലോക ക്രിക്കറ്റേഴ്സ് അസോസിയേഷന്‍ പറയുന്നു. ആകെ വരുമാനത്തിന്‍റെ 10 ശതമാനം മാത്രമാണ് താരങ്ങള്‍ക്ക് ലഭിക്കുന്നത്. വര്‍ഷത്തില്‍ മൂന്ന് മാസത്തിലാണ് ഐസിസിയുടെ വരുമാനത്തിന്‍റെ 70 ശതമാനവും ഉണ്ടാകുന്നത്. 83 ശതമാനം വരുമാനവും മൂന്ന് രാജ്യങ്ങളിലേക്ക് പോകുന്നു. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവ ഒഴികെയുള്ള മറ്റ് രാജ്യങ്ങൾ സൃഷ്ടിക്കുന്ന വരുമാനം നാലു ശതമാനത്തില്‍ താഴെയാണെന്നും റിപ്പോർട്ടിലുണ്ട്.
ഐസിസി വരുമാനം പങ്കിടുന്നതില്‍ മാനദണ്ഡങ്ങള്‍ കൊണ്ടുവരണമെന്നും ക്രിക്കറ്റേഴ്സ് അസോസിയേഷന്‍ നിര്‍ദേശിക്കുന്നു. ഉദാഹരണത്തിന് മികച്ച വരുമാനമുള്ള ബോര്‍ഡുകള്‍ക്ക് രണ്ടു മുതല്‍ 10 ശതമാനം വരെ വരുമാനം വിതരണം ചെയ്യണം. മൊത്തം വരുമാനത്തിന്‍റെ പത്ത് ശതമാനം മറ്റുള്ളവര്‍ക്ക് നല്‍കണം. ഇതോടെ നിലവില്‍ 38.50 ശതമാനം ലഭിക്കുന്ന ബിസിസിഐയുടെ വരുമാനം 10 ശതമാനമായി കുറയും.