മാലിന്യത്തിന്‍റെ കാര്യത്തില്‍ ഭൂമിയും ആകാശവും ഒരുപോലെ തന്നെ. കാലാവധികഴിഞ്ഞതും തകർന്നതുമായ ഉപഗ്രഹങ്ങളാണ് ബഹിരാകാശത്തെ മാലിന്യക്കൂമ്പാരമാക്കിരിക്കുന്നത്. മാലിന്യപ്രശ്നം അവിടെ നില്‍ക്കട്ടെ. പക്ഷേ ബഹിരാകാശത്ത് കറങ്ങുന്ന ഉപഗ്രഹാവശിഷ്ടങ്ങള്‍ ദിശതെറ്റി നേരെ ഭൂമിയിലേക്കെത്തിയാല്‍ കഥമാറും. അങ്ങിനെയൊന്ന് കഴിഞ്ഞ മാര്‍ച്ച് 8ന് ഫ്ളോറഡിയില്‍ സംഭവിച്ചു.
ഫ്ലോറിഡയിലെ നേപ്പിൾസിൽ അലജാൻഡ്രോ ഒട്ടെറോയുടെ കുടുംബവീടിന് മുകളില്‍ വീണത് 1.6 പൗണ്ട് ഭാരമുള്ള സിലിണ്ടര്‍ ആകൃതിയിലുള്ള ലോഹവസ്തുവാണ്. ഈ സമയം അലജാൻഡ്രോ ഒട്ടെറോയുടെ മകന്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീടിന് കാര്യമായ കേടുപാടുകളും സംഭവിച്ചു. വീണത് ബഹിരാകാശ നിലത്തില്‍ നിന്ന് പുറന്തള്ളിയ ഉപകരണത്തിന്‍റെ ഭാഗമാണിതെന്ന് നാസ സ്ഥിരീകരിച്ചതോടെ വീട്ടുകാര്‍ കേസുകൊടുത്തു. 80,000 ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ്. മേല്‍ക്കൂര തകര്‍ത്ത് ഉള്ളിലെത്തിയ വസ്തു മുറിയുടെ വാതിലും തറയും തകര്‍ത്തിരുന്നു.
2021ല്‍ ബഹിരാകാശ നിലയിത്തില്‍ നിന്ന് പുറന്തള്ളിയതാണീ ഉപകരണം. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുമ്പോള്‍ ഇത് പൂര്‍ണമായും കത്തിനശിക്കുമെന്നാണ് നാസ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കത്തിതീരും മുമ്പേ ഉപഗ്രഹാവശിഷ്ടം വീടിന് മുകളില്‍ പതിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കേല്‍ക്കാത്തതില്‍ കുടുംബം ആശ്വാസം കൊള്ളുന്നു. പക്ഷേ വീടിനുണ്ടായ നാശനഷ്ടവും വീട്ടുകാര്‍ക്കേറ്റ മാനസിക ആഘാതവും കണക്കിലെടുത്താണ് നഷ്ടപരിഹാരം ആവശ്യപ്പെടുന്നതെന്ന് അലജാന്‍ഡ്രോയുടെ വക്കീല്‍ മൈക്ക എൻഗുയെൻ വർത്ത് പറഞ്ഞു.
വീട്ടുകാരെല്ലാമുള്ള സമയത്താണ് ഇത് സംഭവിച്ചതെങ്കില്‍ പരിക്കോ മരണമോ ഉറപ്പായിരുന്നു. ബഹിരാകാശ അവശിഷ്ടങ്ങൾ ഭൂമിയില്‍ ജീവിക്കുന്നവര്‍ക്ക് ഭീഷണിയായേക്കാം എന്ന ആശങ്ക നിലനില്‍ക്കുന്ന കാലത്ത് ഇത്തരം സംഭവങ്ങളോട് എങ്ങിനെ പ്രതികരിക്കണമെന്നതിന് ഒരവബോധം സൃഷ്ടിക്കുക കൂടി കേസിന്റെ ലക്ഷ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കേസിന് മറുപടി നൽകാൻ നാസയ്ക്ക് ആറ് മാസത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്.
പ്രവര്‍ത്തനം അവസാനിപ്പിച്ച ലോഹനിർമിതമായ ഉപഗ്രഹങ്ങൾ, കത്താതെയും നശിക്കാതെയും ഭൂമിയെ ചുറ്റിക്കറങ്ങാറുണ്ട്. ഭൂമിക്കു ചുറ്റും ഏഴര ലക്ഷത്തിലധികം ഇത്തരം ലോഹഭാഗങ്ങൾ ഭ്രമണം ചെയ്യുന്നുണ്ടെന്നാണ് കണക്ക്.