രാജ്യത്ത് ആകെ ചോര്‍ച്ചയാണ്. നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ന്നു. കേന്ദ്രസര്‍ക്കാര്‍ ഞെട്ടിയില്ല. നെറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ന്നു. കേന്ദ്ര സര്‍ക്കാര്‍ ഞെട്ടിയില്ല. അവസാനം രാമക്ഷേത്രം ചോര്‍ന്നു. ഒരു വ്യത്യാസമുള്ളത് നീറ്റിലും നെറ്റിലും ചോദ്യമാണ് ചോര്‍ന്നതെങ്കില്‍ രാമക്ഷേത്രത്തിന്‍റെ മേല്‍ക്കൂരയാണ് ചോര്‍ന്നത്. അതോടെ കേന്ദ്രം ഞെട്ടി. ഞെട്ടിത്തകര്‍ന്നു.

400 സീറ്റ് കിട്ടുമെന്ന പ്രതീക്ഷിച്ചിരുന്നപ്പോ പത്തിക്ക് കിട്ടിയ അടിക്ക് പിന്നാലെയായിരുന്നു ആ അടി. പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ അടിയന്തര നടപടികള്‍ വൈകിയെങ്കിലും ക്ഷേത്രത്തിലെ ചോര്‍ച്ചയില്‍ ഉടന്‍ ഇടപെട്ടു.

ഇങ്ങ് കേരളത്തില്‍ തിരുത്തല്‍ കാലമാണ്.  ആലപ്പുഴയിലെ കനല്‍ കെട്ടെങ്കിലും ആലത്തൂരില്‍ കനല്‍കിട്ടിയ ശേഷം ജില്ലാ കമ്മിറ്റികളില്‍ നിന്ന് വിമര്‍ശനവും അണികളുടെ അമര്‍ഷവും കാരണം പൊറുതുമുട്ടുകയാണ് സിപിഎം.

എല്ലാം പാര്‍ട്ടി പരിശോധിച്ച് തിരുത്തുമെന്ന് പറഞ്ഞതിനു പിന്നാലെ ടിപി കേസ് പ്രതികളുടെ മോചനം ഉള്‍പ്പെടെ അടിമുടി പ്രശ്നങ്ങള്‍.  അങ്ങനെ ആകെ മൊത്തം സംഭവബഹുലമാണ് കാര്യങ്ങള്‍.